കൊച്ചി- എറണാകുളം വടക്കേക്കരയിൽ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഖുർആനെ പരിചയപ്പെടുത്തുന്ന 'വിമോചനത്തിൻറെ വഴി' എന്ന ലഘുലേഖ വിതരണം ചെയ്തിരുന്ന വിസ്ഡം ഗ്ലോബൽ ഇസ്‌ലാമിക് വിഷൻ വളണ്ടിയർമാരെയാണ് സംഘ്പരിവാർ സംഘടനകളുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭീകര സംഘടനയായ ഐ.എസിനെതിരായ ലഘുലേഖകളാണ് വിസ്ഡം പ്രവർത്തകർ വിതരണം ചെയ്തിരുന്നത്. 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന ലഘുലേഖ ഫൗണ്ടേഷൻ പ്രവർത്തകരുടെ പക്കൽ ഉണ്ടായിരുന്നു. സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായാണ് ലഘുലേഖ വിതരണം നടത്തിയത്.
സംഘടിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ ആദ്യം വിസ്ഡം പ്രവർത്തകരെ തടഞ്ഞുവെക്കുകുയും പിന്നീട് പോലീസ് എത്തി കസ്റ്റഡിയെലെടുക്കുകയുമായിരുന്നു. വടക്കേക്കര പൊലീസ് ഇവരെ ചോദ്യംചെയ്യുകയാണ്.
വീടുവീടാന്തരം കയറിയിറങ്ങി ലഘുലേഖ വിതരണം ചെയ്തുകൊണ്ടിരുന്ന 18 പ്രവർത്തകരാണ് കസ്റ്റഡിയിലുള്ളത്. മതപരിവർത്തനം ലക്ഷ്യമിട്ടാണ് നോട്ടീസ് വിതരണം ചെയ്തത് എന്നാണ് സംഘ്പരിവാർ പ്രവർത്തകരുടെ പരാതി.
ഇന്ന് സംസ്ഥാന വ്യാപകമായി വിസ്ഡം പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. തീവ്രവാദത്തിലേക്ക് ആളുകൾ വഴിമാറിപ്പോകാതിരിക്കാനുള്ള ക്യാമ്പയിനാണ് സംഘടന ലക്ഷ്യമിട്ടിരുന്നത്.
അതിനിടെ, സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും വിസ്ഡം പ്രവർത്തകർക്കെതിരെ ആർ.എസ്.എസ് അടക്കമുള്ള സംഘ്പരിവാർ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.