Sorry, you need to enable JavaScript to visit this website.

സൗദി സർക്കാരിന്റെ സഹായം; ഉദയൻ ജയിൽ മോചിതനായി

ജയിൽ മോചിതനായ ഉദയൻ അസീർ പ്രവാസി സംഘം പ്രവർത്തകരോടൊപ്പം വാർത്താ സമ്മേളനത്തിൽ

ഖമീസ് മുഷൈത്ത് - വാഹനാപകടത്തിൽ സൗദി പൗരൻ മരിച്ചതിനെ തടുർന്ന് നഷ്ടപരിഹാരം നൽകാൻ കഴിയാതെ രണ്ടര വർഷം ജയിലിൽ കഴിഞ്ഞ പാലക്കാട് സ്വദേശി ഉദയൻ സൗദി സർക്കാരിന്റെ കാരുണ്യത്തിൽ ജയിൽ മോചിതനായി. 
സൗദി പൗരൻ ഓടിച്ച വാഹനവും ഉദയൻ ഓടിച്ച ഷവലും കൂട്ടിയിടിച്ചായിരുന്നു അപകടം. ഖമീസിൽനിന്ന് 20 കിലോമീറ്റർ അകലെ വാദി ബിൻ ഹശ്ബലിലായിരുന്നു സംഭവം. ഷവലുമായി ജോലി ചെയ്തുകൊണ്ടിരിക്കെ  സ്വദേശി ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു. സ്വദേശി തൽക്ഷണം മരിച്ചു. അസീർ പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ മലയാളി കൂട്ടായ്മകൾ പണം സ്വരൂപിച്ച് ഉദയന്റെ മോചനത്തിനു ശ്രമിച്ചുവരുന്നതിനിടയിലാണ് സൗദി സർക്കാർ തന്നെ നഷ്ടപരിഹാര തുക നൽകി മോചിപ്പിച്ചത്.


2014 ഫെബ്രുവരിയിലായിരുന്നു അപകടം. കോടതി ആദ്യം ഒന്നര ലക്ഷം റിയാൽ നഷ്ടപരിഹാരമാണ് വിധിച്ചതെങ്കിലും സ്വദേശിയുടെ കുടുംബം അപ്പീൽ പോയതിനാൽ സ്‌പോൺസറും ജോലി ചെയ്യിച്ച കമ്പനിയും ഒന്നര ലക്ഷം വീതം ദിയാധനം നൽകണമെന്ന് അപ്പീൽ കോടതി ഉത്തരവിട്ടു. 
സ്‌പോൺസറും ജോലി ചെയ്യിച്ച കമ്പനിയും  അവരുടെ തുക നൽകിയെങ്കിലും ഉദയന്റെ തുക സ്‌പോൺസർ നൽകാൻ തയാറാകാത്തതിനാലാണ് ഇദ്ദേഹം ജയിലിലായത്. ലൈസൻസില്ലാതെ ഷവൽ ഓടിച്ചതാണ് ഉദയന് വിനയായത്.  ജാമ്യത്തിലായിരുന്ന ഉദയൻ 2018 ജൂണിലാണു  വീണ്ടും ജയിലായത്. ഉദയന്റെ മോചനത്തിനായി തുടക്കം മുതൽ രംഗത്തുള്ള അസീർ പ്രവാസി സംഘം നടത്തിയ ശ്രമങ്ങളുടെ ഫലമായി നഷ്ടപരിഹാര തുകയിൽ ഇളവു നൽകാൻ മരിച്ച സൗദി പൗരന്റെ കുടുംബം തയാറായിരുന്നു. ഇതിനായി ഉദയന്റെ സുഹൃത്തുക്കളും മലയാളി കൂട്ടായ്മകളും സ്വരൂപിച്ച പണം പ്രവാസി സംഘത്തെ ഏൽപിച്ച സന്ദർഭത്തിലാണ് ദിയാധനം  സർക്കാർ നൽകി ഉദയനെ ജയിലിൽനിന്ന് മോചിപ്പിച്ചത്. 


ഉദയന്റെ മോചനത്തിനായി സ്വരൂപിച്ച തുക തിരിച്ചു  നൽകുമെന്ന് പത്ര സമ്മേളനത്തിൽ അസീർ പ്രവാസി സംഘം ഭാരവാഹികൾ പറഞ്ഞു. ജയിലിൽ കഴിഞ്ഞതിനാൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഉദയന് രണ്ടു ലക്ഷം രൂപ സഹായ ധനം നൽകുമെന്നും അവർ അറിയിച്ചു.   
സോഷ്യൽ മീഡിയ ദുരുപയോഗം, മദ്യ വിൽപന എന്നിവയുമായി ബന്ധപെട്ട് മലയാളികൾ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും സ്‌പോൺസറെ വിശ്വസിച്ച് ഡ്രൈവിംഗ് ലൈസൻസില്ലാതെ ജോലി ചെയ്യുന്നത് ആപത്താണെന്നും ജയിൽ മോചിതനായ ഉദയൻ പറഞ്ഞു.  പത്രസമ്മേളനത്തിൽ ഉദയൻ, അസീർ പ്രവാസി സംഘം പ്രവർത്തകരായ അബ്ദുൽ വഹാബ് കരുനാഗപ്പള്ളി, സുരേഷ് മാവേലിക്കര, ബാബു പരപ്പനങ്ങാടി, സന്തോഷ് പുതിയങ്ങാടി എന്നിവർ പങ്കെടുത്തു.

Latest News