സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം- തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഉദ്യോഗ്സ്ഥര്‍ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്. പിഎസ്സി സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന. 

സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പിഎസ്‌സിയുടെ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്‌ഷനുകളില്‍ ജോലി ചെയ്യുന്നവരുമായി കോച്ചിങ് സെന്‍ററുകള്‍ക്ക് ബന്ധമുണ്ടെന്ന് ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. കോച്ചിങ് സെന്‍ററുകളുടെ പേരെടുത്ത് പറഞ്ഞാണ് ഇവര്‍ പിഎസ്‌സിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജലന്‍സ് അന്വേഷണം ആരംഭിച്ചത്.

 ലക്ഷ്യ, വീറ്റോ എന്നീ കോച്ചിങ് സെന്ററുകളാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന പി‌എസ്‌സി പരിശീലന കേന്ദ്രം. 'വീറ്റോ' യില്‍ നടത്തിയ പരിശോധനയ്ക്കിടെ പരിശീലനം നല്‍കിയിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയിലായി. സെക്രട്ടറിയേറ്റിലെ ഷിബു എന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുള്ളതാണ് ആരോപണ വിധേയമായ ലക്ഷ്യ സ്ഥാപനം എന്നും പരിശോധനയില്‍  കണ്ടെത്തി. 

Latest News