കൊല്ലം- കൊല്ലം കുളത്തൂപ്പുഴയില്‍ പാക് മുദ്രകള്‍ ആലേഖനം ചെയ്ത വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. പ്രാഥമിക പ്രിശോധനകള്‍ക്കായി എന്‍ഐഎ സംഘവും സ്ഥലത്തുണ്ട്.
സംസ്ഥാന പോലീസ് ഇതുസംബന്ധിച്ച വിവരങ്ങൾ കേന്ദ്രത്തിനു കൈമാറിയതായി ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പൊലീസിന്റെ ആയുധ വിദഗ്ധര്‍ , ഫൊറന്‍സിക് വിഭാഗങ്ങള്‍ തുടങ്ങിയവര്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ടകള്‍ വിദേശ നിര്‍മിതമാണെന്നു വ്യക്തമായിരുന്നു. പാക്ക് സൈന്യത്തിനു വേണ്ടി പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നാണു ഇവയെന്നാണ് സംശയം.
വേട്ടയാടാന്‍ ഉപയോഗിക്കുന്ന നാടന്‍ തോക്കിന്റെ തിരകളാണ് ഇവയെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പരിശോധനയില്‍ വെടിയുണ്ടയ്ക്ക് മുകളില്‍ പിഓഎഫ് എന്ന മുദ്ര ശ്രദ്ധയില്‍പെട്ടതോടെ നത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് സൈന്യവും പൊലീസും ഉപയോഗിക്കുന്നതരം വെടിയുണ്ടകളാണ് ഇതെന്ന് കണ്ടെത്തിയത്. ലോങ് റേഞ്ചിൽ വെടിവയ്ക്കാവുന്ന തോക്കുകളിൽ ഉപയോഗിക്കുന്ന 7.62 എംഎം ഉണ്ടകളാണിവ. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 3 മണിയോടെ കുളത്തൂപ്പുഴ- മടത്തറ പാതയിൽ മുപ്പതടി പാലത്തിനു സമീപമാണു വെടിയുണ്ടകൾ കണ്ടത്. സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാംപ് ചെയ്യുകയാണ്.