Sorry, you need to enable JavaScript to visit this website.

സേവന നിരക്കുകള്‍ കൂട്ടാനൊരുങ്ങി ടെലിക്കോം കമ്പനികള്‍

മുംബൈ- എ.ജി.ആര്‍. കുടിശ്ശികയുടെ പേരില്‍ പ്രതിസന്ധിയിലായ
രാജ്യത്തെ ടെലികോം കമ്പനികള്‍ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഉപഭോക്താക്കളില്‍നിന്നുള്ള ശരാശരി വരുമാനം ഉയരാതെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന നിലപാടിലാണ് കമ്പനികള്‍.
ടെലികോം കമ്പനികള്‍ എല്ലാരീതിയിലും ലഭിക്കുന്ന വരുമാനം (എ.ജി.ആര്‍) കണക്കാക്കി അതിന്റെ എട്ടുശതമാനം ലൈസന്‍സ് ഫീസായും നാലുശതമാനം സ്‌പെക്ട്രം യൂസേജ് ചാര്‍ജായും നല്‍കണമെന്നാണ് നിയമം.


ടെലികോം സേവനങ്ങളില്‍നിന്നുള്ള വരുമാനം മാത്രമേ ഇതിനു പരിഗണിക്കാവൂ എന്നായിരുന്നു കമ്പനികളുടെ ആവശ്യം. ഇതുസംബന്ധിച്ച തര്‍ക്കമാണ് സുപ്രീംകോടതിയിലെത്തിയതും 14 വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിന് വഴിയൊരുക്കിയതും. ഈ കേസിലെ സര്‍ക്കാരിന് അനുകൂലമായ വിധിയാണ് കമ്പനികളെ ഇപ്പോള്‍ കൂടുതല്‍ പ്രതസിന്ധിയിലാക്കിയത്.


എ.ജി.ആര്‍. കുടിശ്ശികയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയായ വൊഡാഫോണ്‍ ഐഡിയക്ക്  ആറു മാസത്തിലധികം മുന്നോട്ടു പോകാനാകില്ലെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയല്ലാതെ മറ്റുവഴികളില്ലെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയ ടെലികോം കമ്പനി മേധാവികള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്.


 ടെലികോം കമ്പനികളെ സഹായിക്കാനുള്ള പ്രത്യേകനിധി  സര്‍ക്കാരിന്റെ  പരിഗണനയിലാണ്. ഇതില്‍നിന്ന് വായ്പയെടുത്ത് എ.ജി.ആര്‍. കുടിശ്ശിക തീര്‍ക്കാനാണ് ആലോചന. സ്‌പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കുന്നതും പരിഗണിക്കുന്നു.

 

 

Latest News