Sorry, you need to enable JavaScript to visit this website.

പാക് നിര്‍മിതമെന്ന് കരുതുന്ന വെടിയുണ്ടകള്‍; വിശദമായ അന്വേഷണം തുടങ്ങി

കൊല്ലം- തെന്മല സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ വനമേഖലയില്‍ റോഡരികില്‍ 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. വെടിയുണ്ടകളില്‍ പിഒഎഫ് (പാക്കിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതരമാണെന്നു ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ഇന്ത്യന്‍ സേനകള്‍ ഉപയോഗിക്കുന്ന തിരകളില്‍ ഐഒഎഫ് ( ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി) എന്നാണു രേഖപ്പെടുത്താറുള്ളത്.
12 വെടിയുണ്ടകള്‍ പൗച്ചിലും (വെടിയുണ്ടകള്‍ വെക്കുന്ന ബെല്‍റ്റ്) രണ്ടെണ്ണം വേറിട്ട നിലയിലുമാണ് കണ്ടെത്തിയത്. ഇവ സൈന്യവും പോലീസും ഉപയോഗിക്കുന്നതരം വെടിയുണ്ടകളാണെന്നു പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ലോങ് റേഞ്ചില്‍ വെടിവെക്കാവുന്ന തോക്കുകളില്‍ ഉപയോഗിക്കുന്ന 7.62 എംഎം ഉണ്ടകളാണിവ.

അന്വേഷണം ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനു കൈമാറിയിട്ടുണ്ട്.  വെടിയുണ്ട കണ്ടെടുത്ത കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടുത്ത് കൂടുതല്‍ പരിശോധന നടത്തും. സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ദേശീയ അന്വേഷണ ഏജന്‍സിയും പരിശോധിക്കും. പോലീസിന്റെ ആര്‍മറര്‍, ഫൊറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവ വിദേശ നിര്‍മിതമാണെന്നു വ്യക്തമായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 3 മണിയോടെ കുളത്തൂപ്പുഴ മടത്തറ പാതയില്‍ മുപ്പതടി പാലത്തിനു സമീപമാണു വെടിയുണ്ടകള്‍ കണ്ടത്. അതുവഴി കടന്നുപോയ കുളത്തൂപ്പുഴ മടത്തറ ഒഴുകുപാറ സ്വദേശി ജോഷി, സുഹൃത്ത് തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി അജീഷ് എന്നിവരാണു പത്രക്കടലാസില്‍ പൊതിഞ്ഞു പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ ഇവ കണ്ടത്.  സംശയം തോന്നി വടി കൊണ്ട് കവര്‍ ഇളക്കി നോക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സംഘവും ഫൊറന്‍സിക്  വിരലടയാള വിഭാഗവും ബോംബ് സ്‌ക്വാഡും ആര്‍മറി വിഭാഗവും സ്ഥലത്തെത്തി പരിശോധിച്ചു.

 

Latest News