ചിന്താശേഷിയുള്ള ബഹുമുഖ പ്രതിഭ; മോഡിയെ പുകഴ്ത്തി ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്ത്തി സുപ്രീം കോടതിയിലെ ജസ്റ്റിസ് അരുണ്‍ മിശ്ര. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി നടപ്പിലാക്കുകയും ചെയ്യുന്ന ദീര്‍ഘദര്‍ശിയാണ് നരേന്ദ്ര മോഡിയെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് 2020ന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു  ജസ്റ്റിസ് മിശ്ര.
മനുഷ്യരുടെ അന്തസ്സുള്ള നിലനില്‍പ്പിനാണ് നമ്മുടെ പ്രഥമപരിഗണ. അന്താരാഷ്ട്ര നിലവാരത്തില്‍ ചിന്തിക്കുകയും തദ്ദേശീയ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മോഡിയെന്ന ബഹുമുഖ പ്രതിഭയോട് നാം കടപ്പെട്ടിരിക്കുന്നു.
1500ലധികം നിയമനിര്‍മാണങ്ങള്‍ നടത്തിയതിന് നരേന്ദ്രമോഡിയേയും നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെയും ഞാന്‍ അഭിനന്ദിക്കുന്നു. മോഡിക്ക് കീഴില്‍ ഇന്ത്യ അന്താരാഷ്ട്ര സമൂഹങ്ങള്‍ക്കിടയില്‍ ഉത്തരവാദിത്വവും സൗഹാര്‍ദവുമുള്ള രാജ്യമായി മാറി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ വിജയകരമായി പ്രവര്‍ത്തിക്കുന്നത് ഇപ്പോള്‍ ഏവരെയും അമ്പരപ്പിക്കുന്നു. തീവ്രവാദ മുക്തവും സമാധാനവും സുരക്ഷിതവുമായ ലോകത്തിനുവേണ്ടി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്- അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയാണ് അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് 2020 ഉദ്ഘാടനം ചെയ്തത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. പ്രധാനമന്ത്രിയെ കൂടാതെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, വിവിധ ഹൈക്കോടതി ജഡ്ജിമാര്‍, 24 വിദേശ രാജ്യങ്ങളില്‍നിന്നുള്ള ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
 

 

Latest News