Sorry, you need to enable JavaScript to visit this website.

കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മൂന്ന് പേർ പിടിയിൽ

പിടിയിലായവരിൽ ലീഗ് പഞ്ചായത്ത് മെംബറും 

പയ്യന്നൂർ- കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ജനപ്രതിനിധിയായ യൂത്ത് ലീഗ് നേതാവും കോൺഗ്രസ് പ്രവർത്തകനും  ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ സ്റ്റാഫ് എന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്.കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ തൃക്കരിപ്പൂർ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടും  ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ അനൂപ് കുമാർ, ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി.ഒ.ചന്ദ്രൻ, ചീമേനി ചെമ്പ്രകാനത്തെ  കോൺഗ്രസ് പ്രവർത്തകൻ പ്രിയദർശൻ എന്നിവരെയാണ്പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്. ജോലി നൽകാമെന്ന് പറഞ്ഞ് സാധാരണക്കാരായ യുവാക്കളെ  ബന്ധപ്പെടുകയും മന്ത്രി ഓഫീസുകളിലടക്കം ഉന്നതരുമായി തങ്ങൾക്ക്  ബന്ധമുണ്ടെന്ന് വിശ്വസിപ്പിക്കുകയുമാണ് ഇവരുടെ രീതി. മന്ത്രി ഇ.പി.ജയരാജന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമെന്ന പേരിലും സംഘം പലരിൽനിന്നും പണം തട്ടിയിട്ടുണ്ട്.
കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താനുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് പിടിയിലായവർ. കണ്ണൂർ  എയർപോർട്ടിൽ  ജോലി ചെയ്യുന്ന പലരും തങ്ങൾ മുഖാന്തരം ജോലിക്ക് കയറിവരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പണം ആവശ്യപ്പെടുന്നത്. സംഘം പയ്യന്നൂരിലെ യുവാവിൽ നിന്ന് 50,000 രൂപ ആവശ്യപ്പെട്ടിരുന്നു. സംശയം തോന്നിയ യുവാവ് പയ്യന്നൂർ എസ്.ഐ  ശ്രീജിത്ത് കോടേരിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂരിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിന് മുൻപും സമാനമായ തട്ടിപ്പ് വഴി ഇവർ ലക്ഷങ്ങൾ കൈക്കലാക്കിയിട്ടുണ്ട്.
മുമ്പ് കോൺഗ്രസ് പ്രവർത്തകനായ അനൂപ് കുമാറിനെ സംവരണ സീറ്റിൽ മത്സരിപ്പിക്കാൻ ലീഗിൽ മെമ്പർഷിപ്പ് നൽകുകയായിരുന്നു. ഇയാൾ ഇതിന് മുമ്പും ഒട്ടനവധി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.


 

Latest News