വനിതാ ഓഫീസർമാർക്ക് ഇന്ത്യൻ സൈന്യത്തിൽ സ്ഥിരം ചുമതല നൽകുന്നതിന് മൂന്നു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ് രാജ്യത്ത് എല്ലാ തലങ്ങളിലും നിലനിൽക്കുന്ന പുരുഷാധിപത്യ പ്രവണതക്ക് കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. വനിതാ ഓഫീസർമാരെ കമാന്റ് തസ്തികകളിൽ നിയോഗിക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടായിക്കൂടാ എന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അസന്ദിഗ്ധമായി വ്യക്തമാക്കി. വനിതകളെ കമാന്റ് തസ്തികകളിൽ നിയമിക്കുന്നതിനെതിരെ കേന്ദ്ര സർക്കാറും സൈന്യത്തിലെ പുരുഷാധിപത്യ ശക്തികളും ഉന്നയിച്ചുപോന്നിരുന്ന തടസ്സവാദങ്ങൾ അപ്പാടെ നിരാകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഇന്നലത്തെ ഉത്തരവ്. ഇന്ത്യൻ സേനയിലെ അംഗങ്ങളിൽ മഹാഭൂരിപക്ഷവും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും വരുന്ന പുരുഷന്മാരാണെന്നും അവർക്ക് വനിതാ കമാന്റിംഗ് ഓഫീസർമാർ നൽകുന്ന ഉത്തരവുകൾ അംഗീകരിക്കാനാവില്ലെന്നുമുള്ള വാദഗതിയാണ് കേന്ദ്ര സർക്കാർ ഉന്നയിച്ചത്. ഇന്ത്യൻ സേനയിൽ ഭൂരിപക്ഷം പേരും ലിംഗ വിവേചനവും സങ്കുചിത മനോഭാവവും പുരുഷാധിപത്യ പ്രവണതയും വെച്ചുപുലർത്തുന്നവരാണെന്നാണ് സർക്കാറും സംയുക്ത പ്രതിരോധ സേനാ മേധാവി ബിപിൻ റാവത്തുമടക്കമുള്ളവർ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്. അത് ഗ്രാമീണ ഇന്ത്യക്കാരെ സംബന്ധിച്ച അബദ്ധജടിലമായ സമീപനത്തെയും അധികാര കേന്ദ്രങ്ങളിൽ നിലനിൽക്കുന്ന പുരുഷാധിപത്യ കാപട്യത്തെയുമാണ് തുറന്നുകാട്ടുന്നത്.
കോളനി വാഴ്ചയ്ക്ക് അറുതി വന്നിട്ട് ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും സ്ത്രീകൾക്ക് തുല്യ അവസരം നൽകാൻ വിസമ്മതിക്കുന്ന മനോഭാവത്തിനാണ് മാറ്റം വരേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവ് അടിവരയിടുന്നു. കേന്ദ്രം ഉന്നയിക്കുന്ന മനഃശാസ്ത്ര പരിമിതിവാദം അടിസ്ഥാന രഹിതമാണെന്നും അത്തരം സമീപനം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യൻ വനിതാ സൈനിക ഓഫീസർമാർ ഐക്യരാഷ്ട്ര സഭാ സമാധാന സേനയിലടക്കം തങ്ങളുടെ ധീരത പ്രകടിപ്പിക്കുകയും സേനാ മെഡലുകളും സാഹസിക പ്രവർത്തനങ്ങൾക്കുള്ള ബഹുമതികളും കരസ്ഥമാക്കിയവരാണെന്നും സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. സ്ത്രീകളെ പ്രാപ്തരും തുല്യരുമായി കാണാൻ വിസമ്മതിക്കുന്ന പുരുഷാധിപത്യ സമൂഹത്തോടുള്ള രൂക്ഷ വിമർശനവും വിയോജിപ്പുമാണ് സുപ്രീം കോടതി ഉത്തരവ് രേഖപ്പെടുത്തിയത്. 2011 ലെ ദൽഹി ഹൈക്കോടതി ഉത്തരവ് വനിതാ ഓഫീസർമാർക്ക് കമാന്റ് പദവിയിൽ സ്ഥിരനിയമനം നൽകണമെന്നു നിർദേശിച്ചിട്ടും അത് നടപ്പാക്കാൻ വിസമ്മതിച്ച സർക്കാറിനെ സുപ്രീം കോടതി ഉത്തരവ് വിമർശിച്ചു.
സ്ത്രീകൾക്ക് സൈന്യത്തിൽ തുല്യ പദവി നൽകുന്നതിൽ തികഞ്ഞ ഇരട്ടത്താപ്പും കാപട്യവുമാണ് കേന്ദ്ര സർക്കാർ പിന്തുടർന്നുപോന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറിയത്. റിപ്പബ്ലിക് ദിന പരേഡിൽ പുരുഷന്മാർ മാത്രമുള്ള സൈനിക വിഭാഗത്തെ നയിച്ചത് ക്യാപ്റ്റൻ താനിയ ഷെർഗിൽ ആയിരുന്നു. അതിനെ 'നാരീശക്തി'യുടെ പ്രകടനമായാണ് സർക്കാറും സൈനിക മേധാവികളും ഒരുപോലെ പ്രകീർത്തിച്ചത്. എന്നാൽ വനിതകൾക്ക് തുല്യതയും അധികാരവും നൽകേണ്ടി വരുമ്പോൾ അവരുടെ സ്ത്രീ എന്ന നിലയിലുള്ള പരിമിതികളെപ്പറ്റിയാണ് ചർച്ച തിരിച്ചുവിടുന്നത്.
അതായത്, സ്ത്രീകളുടെ കഴിവുകളെ നിരാകരിക്കുകയും അവരെ അലങ്കാര വസ്തുക്കളായി മാത്രം കാണുകയും ചെയ്യുന്ന പുരുഷാധിപത്യ പ്രവണതയാണ് കേന്ദ്ര സർക്കാർ വനിതാ ഓഫീസർമാർക്ക് സ്ഥിരം ചുമതലകൾ നൽകുന്നതിനെതിരെ കോടതിയിൽ ഉന്നയിച്ച വാദഗതികൾ അനാവരണം ചെയ്യുന്നത്. അത് സ്ത്രീകളുടെ കഴിവുകളെ അംഗീകരിക്കാനുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ വൈമുഖ്യമാണ് തുറന്നു കാട്ടുന്നത്.
ഇന്ന് ലോകത്തെ പല പ്രമുഖ സൈന്യങ്ങളിലും സ്ത്രീകൾ യുദ്ധമുന്നണിയിലടക്കം പ്രവർത്തിച്ചുവരുന്നുണ്ട്. യു.എസിന്റെയും യു.കെയുടെയും സേനകളിൽ യുദ്ധവിമാനങ്ങൾ പറത്തുന്നവരും ടാങ്ക് സേനകളെ നയിക്കുന്നവരുമായ സ്ത്രീകളുടെ നീണ്ട നിര തന്നെയുണ്ട്. ഇന്ത്യയുടെ കോളനി വിരുദ്ധ സമരത്തിൽ സായുധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത് ചരിത്രത്തിൽ സ്ഥാനം പിടിച്ച വനിതകൾ തന്നെ പുരുഷാധിപത്യ യുക്തി അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നു.
റസിയാ സുൽത്താനയും ഝാൻസി റാണിയും ക്യാപ്റ്റൻ ലക്ഷ്മിയുമെല്ലാം സ്ത്രീകളുടെ സാഹസികതയുടെയും ധീരതയുടെയും പ്രതീകങ്ങളായി ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് സ്ത്രീകൾക്കെതിരായി സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ നിർണായക ചുവടുവെപ്പായി മാറുമെന്നത് പ്രതീക്ഷക്ക് വക നൽകുന്നു.