കൊറോണ സ്വര്‍ണത്തെയും ബാധിച്ചു; വില കുതിക്കുന്നു, ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില

മുംബൈ- സാമ്പത്തിക പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്വര്‍ണവലിയില്‍ വര്‍ധന സ്വാഭാവികമാണ്. ഓഹരി വിപണിയില്‍ തകര്‍ച്ച നേരിടുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമായി കാണുക സ്വര്‍ണ വിപണിയാണ്. ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ചൈനയല്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് കൊവിഡ്-19 പല രാജ്യങ്ങളിലേയും സമ്പദ്ഘടനയേയും വളര്‍ച്ചാ നിരക്കിനേയും ബാധിക്കുമ്പോള്‍ സ്വര്‍ണവില കഴിഞ്ഞ ദിവസം ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കിലെത്തി.
കേരളത്തില്‍ ബുധനാഴ്ച പവന് 280 രൂപ വര്‍ധിച്ച്  എക്കാലത്തേയും ഉയര്‍ന്ന വിലയായ 30680 രൂപയിലെത്തി. ഗ്രാമിന് 3835 രൂപ. ചൊവ്വാഴ്ച 30400 രൂപയിലെത്തിയിരുന്നു. 30480 രൂപയായിരുന്നു റെക്കോഡ് വില. ജനുവരി ഒന്നിന് ഗ്രാമിന് 3675 രൂപയും പവന് 29000 രൂപയുമായിരുന്നു. ഒന്നര മാസത്തിനിടെ ഗ്രാമിന് 210 രൂപയും പവന് 1680 രൂപയും വര്‍ധിച്ചു. തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് കിലോഗ്രാമിന് 42,60,000 രൂപയായി.

അന്താരാഷ്ട്ര വിപണിയിലും കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണ നിരക്ക്. ബുധനാഴ്ച ട്രോയ് ഔണ്‍സിന് 1609 ഡോളര്‍ വരെ എത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ഗ്രാമിന് 3550 രൂപയും സിംഗപ്പൂരില്‍ 3650 രൂപയുമാണ്.
കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്നുള്ള അനിശ്ചിതത്വം ആഗോള സമ്പദ്ഘടനയെ ബാധിക്കുന്നതും നിക്ഷേപകര്‍ സ്വര്‍ണത്തില്‍ സുരക്ഷിതത്വം തേടുന്നതും വില കൂടാന്‍ കാരണങ്ങളായി. രൂപയുടെ വിനിമയ നിരക്ക് ദുര്‍ബലമാകുന്നതാണ് ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് സാമ്പത്തികരംഗത്ത് കുതിച്ചുചാട്ട സൂചന പുറത്തുവന്നതും വില വര്‍ധനക്ക് കാരണമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

 

Latest News