Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ യാത്രക്കാരനെ കൊള്ളയടിച്ച കേസ്: അന്വേഷണസംഘം കർണാടകയിലേക്ക്

കൊണ്ടോട്ടി- കരിപ്പൂരിൽ വിമാനമിറങ്ങിയ ഗൾഫ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ മറ്റു പ്രതികളെ തേടി പോലീസ് അന്വേഷണസംഘം കർണാടകയിലേക്ക്. കഴിഞ്ഞ എട്ടിന് പുലർച്ചെ ദുബായ് വിമാനത്തിൽ കരിപ്പൂരിലെത്തിയ കർണാടകയിലെ ദക്ഷിണ കാനറ സ്വദേശി അബ്ദുൽ നാസർ ഷംസാദിനെ (23) കൊള്ളയടിച്ച കേസിന്റെ തുടർ അന്വേഷണമാണ് കർണാടക കേന്ദ്രീകരിച്ച് നടത്തുന്നത്. കേസിൽ ആറ് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അഞ്ച് പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ബോധ്യമായത്. ഇവർ മംഗലാപുരം, കാസർക്കോട് ഭാഗങ്ങളിലാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ പ്രധാന സൂത്രധാരൻ ഹൈനേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായുള്ള പ്രതികളെ കവർച്ചക്കായി ഏകോപിപ്പിച്ചത് അറസ്റ്റിലായ ഹൈനേഷായിരുന്നു. ഇയാളുടെ നിർദേശത്തിൽ അറസ്റ്റിലായ മറ്റൊരു പ്രതി താനൂർ സ്വദേശി ഇ.പി.അറാഫത്ത് (30) ആണ് കൃത്യം നടപ്പിലാക്കിയതെന്ന് പോലീസ് പറഞ്ഞു. ഹൈനേഷിന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാൻ നിർദേശം നൽകിയത് കർണാടക-കാസർകോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘമാണ്. ഇവരെ പിടികൂടാനാണ് സംഘം കർണാടകയിലേക്ക് തിരിച്ചത്.


അതെ സമയം അക്രമത്തിന് ഇരയായ യാത്രക്കാരന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കരിപ്പൂരിൽ നിന്ന് കാസർകോട് സ്വദേശിയോടൊപ്പം ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കൊട്ടപ്പുറത്തിന് സമീപം രണ്ടു പേർ ബൈക്കിലെത്തിയാണ് ഷംസാദിനെ തടഞ്ഞു നിർത്തി പിറകിലെത്തിയ ക്രൂയിസർ ട്രക്കിലെത്തിയ ഏഴുപേർ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി കൈയിലുണ്ടായിരുന്ന സാധനങ്ങൾ കവർന്നത്. എ.ടി.എം കാർഡ് കൈക്കലാക്കി 23,000 രൂപയും 100 ദിർഹവും കവർന്ന സംഘം സ്വർണം അന്വേഷിച്ച് യുവാവിനെ കടലുണ്ടി പാലത്തിന് സമീപമെത്തിച്ച് വിവസ്ത്രനാക്കി പരിശോധിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് കേസ്.
 

Latest News