കൊച്ചി - കള്ളനാണെങ്കിലും പെരുത്ത രാജ്യ സ്‌നേഹിയാണ്. മോഷണത്തിനായി വീടിന്റെ മേൽക്കൂര വരെ പൊളിച്ച് അകത്തുകടന്നപ്പോൾ പട്ടാളക്കാരന്റെ തൊപ്പി ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നു. ഇതോടെ രാജ്യസ്നേഹം ഉണർന്നു. ഒടുവിൽ ഭിത്തിയിൽ ക്ഷമാപണവും എഴുതിയാണ് രാജ്യസ്നേഹിയായ കള്ളൻ മടങ്ങിയത്.
ക്ഷമാപണം ഇങ്ങിനെ; ക്ഷമിക്കണം കയറിയപ്പോഴാണ് തൊപ്പി കണ്ടത്.. പട്ടാളക്കാരനാണെന്ന് മനസ്സിലായി. അതുകൊണ്ട് പോകുന്നു. അടുത്ത ടയർ കടയിൽനിന്നും എടുത്ത ബാഗും കുറച്ച് സാധനങ്ങളും ഇവിടെ വച്ചേക്കുന്നു. നാളെ അവർക്ക് കൊടുത്തേക്കണം... മോഷണ വിവരം അറിഞ്ഞ് വന്ന പോലീസുപോലും കള്ളന്റെ രാജ്യസ്നേഹം കണ്ട് അന്തിച്ചുപോയി. തിരുവാങ്കുളത്ത് മുൻ സൈനികനായ പാലത്തിങ്കൽ ഐസക് മാണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണ ശ്രമം നടന്നത്. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഐസക് മാണിയും കുടുംബവും ബംഗളൂരുവിലാണ് താമസം. വീടിന് സമീപത്തെ നാല് കടകളിലും മോഷണം നടന്നിരുന്നു.
കടകളിലെ മോഷണം കഴിഞ്ഞ് അവസാനമാണ് കള്ളൻ പട്ടാളക്കാരന്റെ വീട്ടിൽ കയറിയത്. വീടിന്റെ പിൻഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഭാഗം പൊളിച്ച് വീടിനകത്ത് കയറിയപ്പോൾ ആണ് പട്ടാളത്തൊപ്പി കണ്ട് ക്ഷമാപണം എഴുതി പിൻവാങ്ങിയത്. പോകുന്നതിന് മുൻപ് മിലിട്ടറി ക്വാട്ട ഇരിക്കുന്ന സ്ഥലം കണ്ടെത്തി കുപ്പി പൊട്ടിച്ച് രണ്ടു പെഗ്ഗും അകത്താക്കിയാണ് മോഷ്ടാവ് മടങ്ങിയത്. ടയർ കടയിൽനിന്നും എടുത്ത ബാഗിലുണ്ടായിരുന്ന ഇരുപത്തി അയ്യായിരം രൂപ നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. ചോറ്റാനിക്കര പോലീസ് വീട്ടിൽ എത്തി തെളിവുകൾ ശേഖരിച്ചു. ഒരാൾ തന്നെയാണ് നാലു കടകളിലും ഐസക് മാണിയുടെ വീട്ടിലും മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.