തിരുവനന്തപുരം- മഹാധമനിയുടെ നെഞ്ചിലൂടെ കടന്നുപോകുന്ന ഭാഗത്തുണ്ടാകുന്ന വീക്കം ചികിത്സിക്കാൻ ഉപയോഗിക്കുന്ന സ്റ്റെന്റ് ഗ്രാഫ്റ്റും ഇത് ധമനിയിൽ സ്ഥാപിക്കാൻ സഹായിക്കുന്ന വിക്ഷേപണ സംവിധാനവും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെഡിക്കൽ സയൻസസിലെ ഗവേഷകർ. നിലവിൽ ധമനിവീക്കം ചികത്സിക്കുന്നത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റെന്റ് ഗ്രാഫ്റ്റുകൾ ഉപയോഗിച്ചാണ്.
ശ്രീചിത്രയിലെ ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗത്തിലെ ടെക്‌നിക്കൽ റിസർച്ച് സെന്റർ ഫോർ ബയോമെഡിക്കൽ ഡിവൈസിന്റെ പിന്തുണയോടെയാണ് സ്റ്റെന്റ് ഗ്രാഫ്റ്റ് വികസിപ്പിച്ചെടുത്തത്.
ഇപ്പോൾ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിദേശ നിർമിത സ്റ്റെന്റുകളുടെ ഏറ്റവും കുറഞ്ഞ വില 3.5 ലക്ഷം രൂപയാണ്. ശ്രീചിത്ര വികസിപ്പിച്ചെടുത്ത സ്റ്റെന്റ് ഗ്രാഫ്റ്റ് വിപണിയിൽ എത്തുന്നതോടെ ഈ സാഹചര്യത്തിന് വലിയ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പോളിസ്റ്റർ തുണി, നിക്കൽ-ടൈറ്റാനിയം ലോഹസങ്കരം എന്നിവ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന സ്റ്റെന്റ് ഗ്രാഫ്റ്റ് ഇന്ത്യൻ ജനവിഭാഗങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഡോ. സുജേഷ് ശ്രീധരൻ ഡോ. ജയദേവൻ.ഇ.ആർ, റിട്ട. പ്രൊഫസർ ഡോ. ഉണ്ണികൃഷ്ണൻ, എം.മുരളീധരൻ.സി.വി, ഡോ. സന്തോഷ്‌കുമാർ.കെ, രമേഷ് ബാബു.വി, കൃഷ്ണകുമാർ.എസ്, ലിജി ജി.വി, വിവേക്.പി.യു എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സ്റ്റെന്റ് ഗ്രാഫ്റ്റും വിക്ഷേപണ സംവിധാനവും വികസിപ്പിച്ചെടുത്തിരിക്കുന്നത്.
അറുപത് വയസ്സ് പിന്നിട്ടവരിൽ 5 ശതമാനം പേരിൽ കണ്ടുവരുന്ന രോഗാവസ്ഥയാണ് നെഞ്ചിന്റെ ഭാഗത്തുള്ള മഹാധമനിയിലെ വീക്കം. ഇതിൽ വിള്ളലുകൾ ഉണ്ടായാൽ മരണം വരെ സംഭവിക്കാവുന്നതാണ്. ഇന്ത്യയിൽ ഒരുലക്ഷം ആളുകളിൽ 5-10 പേർക്ക് ധമനിവീക്കം ഉണ്ടാകുന്നതായാണ് കണക്കുകൾ. പലപ്പോഴും കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ലെന്നത് ധമനിവീക്കത്തിന്റെ അപകട സാധ്യത വർദ്ധിപ്പിക്കുന്നു. നെഞ്ചുവേദന, നടുവേദന, കിതപ്പ്, ആഹാരം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് മഹാധമനി വീക്കത്തിന്റെ സാധാരണ ലക്ഷണങ്ങൾ.