ബിപിസിഎല്‍ ഓഹരി വില്‍പ്പനയ്ക്ക് ഈ മാസം താല്‍പ്പര്യപത്രം ക്ഷണിക്കും

ന്യൂദല്‍ഹി- ഭാരത് പെട്രോളിയത്തിന്റെ ഓഹരി വില്‍പ്പനയ്ക്കായി ഫെബ്രുവരിയില്‍ തന്നെ താല്‍പ്പര്യപത്രം ക്ഷണിക്കുമെന്ന് സര്‍ക്കാര്‍.. വാങ്ങാന്‍ താല്‍പ്പര്യമുള്ള നിക്ഷേപകരുടെ അഭിപ്രായങ്ങള്‍ കൂടി തേടിയ ശേഷം ടെന്‍ഡറിലേക്ക് നീങ്ങാനാണ് ആലോചന.
സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റ് പണം കണ്ടെത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. നിലവില്‍ നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാനാകുമെന്നാണ് റിപ്പോര്‍ട്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയിട്ടിരുന്ന 1.05 ലക്ഷം കോടിയുടെ ഓഹരി വിറ്റഴിക്കലില്‍ 18,000 കോടി മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

ബിപിസിഎല്ലില്‍ സൗദി എണ്ണകമ്പനി ആരാംകോ ,റോസ്നെഫ്റ്റ്, എക്സണ്‍ മൊബൈല്‍, ടോട്ടല്‍ എസ്എ എന്നിവര്‍ക്ക് ഭാരത് പെട്രോളിയത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുളളതായാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും താല്‍പര്യമുളളതായാണ് സൂചന. താല്‍പര്യപത്രം, കമ്പനിയെക്കുറിച്ചുളള പ്രാഥമിക വിവര രേഖ എന്നിവയ്ക്ക് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി അനുമതി നല്‍കയിട്ടുണ്ട്. താല്‍പര്യപത്രം ക്ഷണിക്കും മുമ്പ് മന്ത്രിമാര്‍ ഉള്‍പ്പെട്ട മറ്റൊരു കമ്മിറ്റി കൂടി രേഖകള്‍ പരിശോധിക്കും. 

 

Latest News