ദമാം - ആർഎസ്‌സി പതിനൊന്നാമത് സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി സൗദിയിലെ പ്രവാസി എഴുത്തുകാർക്കായി പ്രഖ്യാപിച്ച കലാലയം പുരസ്‌കാരങ്ങൾ സമ്മാ
നിച്ചു.
കഥാ പുരസ്‌കാരത്തിന് റിയാദിലെ നജീം കൊച്ചുകലുങ്കിന്റെ 'ഒറ്റക്കൊരു ആത്മാവും' കവിതാ പുരസ്‌കാരത്തിന് ദമാമിലെ സോഫിയ ഷാജഹാന്റെ 'ചില വിവർത്തനങ്ങളു'മാണ് അർഹത നേടിയത്. പ്രവാസികളിലെ സർഗാത്മകത വീണ്ടെടുത്ത് പുതിയകാലത്തെ സർവാധിപത്യത്തിനെതിരെ രചനാത്മകമായി നിലകൊള്ളാനുള്ള ശേഷിയൊരുക്കുകയാണ് ഈ അംഗീകാരത്തിലൂടെ കലാലയം' ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
പുരസ്‌കാരത്തിന് ലഭിച്ച സൃഷ്ടികളെല്ലാം കാലത്തിന്റെ ചിന്താസ്പന്ദനങ്ങളിൽ ജീവിക്കുന്നവയായി അനുഭവപ്പെട്ടെന്ന് ജൂറി അംഗങ്ങളായ പി.കെ. ഗോപി, ടി.ഡി. രാമകൃഷ്ണൻ, എ.പി മുസ്തഫ മുക്കൂട് എന്നിവർ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തെ വിളംബരം ചെയ്യുകയും പ്രകൃതിയെയും മനുഷ്യസത്തയെയും ഉപാസിക്കുകയും ചെയ്യുന്ന രചനകൾ സൗന്ദര്യത്തെ വാക്കിന്റെ ചൈതന്യമാക്കിയവതരിപ്പിച്ചിരിക്കുന്നുവെന്ന് ജൂറി അംഗങ്ങൾ പറഞ്ഞു.
പുരസ്‌കാര ജേതാക്കളായ സോഫിയ ഷാജഹാൻ ദമാം ദാറുസ്സിഹ മെഡിക്കൽ സെന്ററിൽ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. നജീം കൊച്ചുകലുങ്ക് ഗൾഫ് മാധ്യമം സൗദി ബ്യൂറോ ചീഫാണ്. നീലവരയിലെ ചുവപ്പ്, ഒരില മാത്രമുള്ള വൃക്ഷം തുടങ്ങി 5 പുസ്തകങ്ങൾ സോഫിയയുടേതായുണ്ട്. 1996 മുതൽ പത്രപ്രവർത്തന രംഗത്ത് സജീവമായ നജീം പ്രവാസ അനുഭവങ്ങളിൽ നിന്നെഴുതിയ പുസ്തകമാണ് 'കനൽ മനുഷ്യർ'. ഇരുവരും ആനുകാലികങ്ങളിൽ എഴുതുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. അൽഖോബാറിൽ നടന്ന സൗദി ഈസ്റ്റ് നാഷണൽ സാഹിത്യോത്സവിൽ 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ കലീം അഹ്മദ് സമ്മാനിച്ചു.