ആര്‍ എസ് എസ് മുഖ്യ ശിക്ഷക് ബലാല്‍സംഗ കേസില്‍ അറസ്റ്റിലായി

തിരുവനന്തപുരം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌ത കേസില്‍ തിരുവനന്തപുരത്തെ ആര്‍ എസ് എസ് മുഖ്യശിക്ഷക് ജയദേവിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഒരു മാസത്തോളമായി ഒളിവിലായിരുന്നു ഇയാള്‍. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമ പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ജയദേവിനെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പ്രതിയെ രണ്ടാഴച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ജൂലൈ 21-നാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ തിരുവല്ലം പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. ഇതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. തലസ്ഥാന നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രതി ഗുണ്ടാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നതായും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കുടുംബത്തിന് പ്രതി ദൂതന്‍ വഴി കഴിഞ്ഞ ദിവസം കത്ത് കൊടുത്തുവിട്ടിരുന്നു. ഈ കത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനു കൈമാറി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ബുധനാഴ്ച രാത്രിയോടെ ജയദേവിനെ പോലീസ് പിടികൂടിയത്. സിപിഎം നേതാവ് പുഷ്പലതയുടെ വീടിനു ബോംബെറിഞ്ഞ കേസിലും പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ തലയടിച്ച് പൊട്ടിച്ച കേസിലുമായി വിവധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്.

Latest News