കേരളാ പോലീസ് ട്രെയിനികളുടെ മെനുവില്‍ ബീഫ് ഒഴിവാക്കി; ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഭക്ഷണമെന്ന് വിശദീകരണം

തിരുവനന്തപുരം- കേരള പോലീസിന്റെ പുതിയ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി. വിവിധ ബറ്റാലിയനുകള്‍ക്കായി തയ്യാറാക്കിയ മെനുവില്‍നിന്നാണ് ബീഫ് ഒഴിവാക്കിയത്. വിവിധ ബറ്റാലിയന്‍ മേധാവികള്‍ക്ക് ഇതുസംബനധിച്ച ഉത്തരവ് കൈമാറിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിശദീകരണം. ബീഫ് ഒഴിവാക്കിയെങ്കിലും ഓരോ ട്രെയിനിയും ഭക്ഷത്തിനായി നല്‍കേണ്ട തുക വര്‍ധിപ്പിച്ചിട്ടുണ്ട്. 2000 രൂപയാണ് പരിശീലന കാലയളവില്‍ ഒരു ട്രെയിനി നല്‍കേണ്ടയിരുന്നത്. അത് 6000 രൂപയായണ് വര്‍ധിപ്പിച്ചത്.
കേരള പോലീസില്‍ പുതുതായി പരിശീലനം നടത്തുന്നവര്‍ക്കായി ഇറക്കിയ ഭക്ഷണ മെനുവില്‍നിന്നാണ് ബീഫ് ഒഴിവാക്കിയത്. കേരളത്തിലെ വിവിധ ബറ്റാലിയനുകളിലായ 2800 പേരാണ് കഴിഞ്ഞ ദിവസമാണ് പരിശീലനത്തിനായി ചേര്‍ന്നത്. മുട്ടയും, കോഴിക്കറിയും മീനുമെല്ലാം മെനുവിലുണ്ടെങ്കിലും ബീഫില്ല.   കഴിഞ്ഞ വര്‍ഷം വരെ പരിശീലനം നടത്തുന്ന പോലീസുകാര്‍ക്ക്  മെസ്സില്‍നിന്ന് ബീഫ് നല്‍കിയിരുന്നു.
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരമുളള മെനുവാണ് പുറത്തിറക്കിയതെന്നും ബീഫിനെതിരെ ഒരു നിരോധനവും നിലവിലില്ലെന്നും ട്രെയിനിംഗ് എ.ഡി.ജി.പി ബി.സന്ധ്യ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ബീഫ് എല്ലാ ബറ്റാലിയനിലേയും കാന്റീനുകളിലും നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി പൊലീസുകാരും സംഘടനകളെ അറിയിച്ചിട്ടുണ്ട്.

 

Latest News