ജെയ്‌ഷെ നേതാവ് മസൂദ് അസറിനെയും കുടുംബത്തെയും കാണാനില്ല: പാകിസ്താന്‍

കറാച്ചി- മുംബൈ ഭീകരാക്രമണക്കേസിലെ ആസൂത്രകനും ജെയ്‌ഷെ മുഹമ്മദ് നേതാവുമായ മസൂദ് അസറിനെയും കുടുംബത്തെയും കാണാനില്ലെന്ന് പാകിസ്താന്‍. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പാക് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മസൂദ്  അസ്ഹറിനെതിരെ പാക് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് എഫ്എടിഎ നോട്ടിസ് നല്‍കിയത്.

എന്നാല്‍ ഇയാളെയും കുടുംബത്തെയും കാണാനില്ലെന്ന് സര്‍ക്കാരിന്റെ മറുപടിയില്‍ പറയുന്നു. കൂടാതെ മുംബൈ ഭീകരാക്രമണത്തിലെ മറ്റൊരു ആസൂത്രകനെന്ന് കരുതുന്ന സാകി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ കുറിച്ച് യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. തീവ്രവാദത്തിനുള്ള ധനസാഹയം ചെറുക്കാന്‍ ആഗോള മാനദണ്ഡങ്ങള്‍ പാകിസ്താന്‍ പാലിക്കുന്നുണ്ടോയെന്നാണ് എഫ്എടിഎഫ് അന്വേഷിക്കുന്നത്. അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിലുള്ള ഏഴോളം പേര്‍ കൊല്ലപ്പെട്ടതായും പാക് വ്യക്തമാക്കി. 

Latest News