കോഴിക്കോട്-ജിദ്ദ എയര്‍ ഇന്ത്യ ജംബോ 17 മുതല്‍; വരവേല്‍പിനൊരുങ്ങി സംഘടനകള്‍

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ജിദ്ദയിലേക്ക് എയര്‍ ഇന്ത്യയുടെ ജംബോ വിമാനം തിങ്കളാഴ്ച സര്‍വീസ് തുടങ്ങും. ആദ്യ വിമാനത്തിലെ യാത്രക്കാരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കരിപ്പൂരില്‍ സ്വീകരിക്കും.

2015 ഏപ്രില്‍ 30ന് നിര്‍ത്തലാക്കിയ എയര്‍ ഇന്ത്യയുടെ ജംബോ സര്‍വീസ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുനരാരംഭിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് ജിദ്ദ-കരിപ്പൂര്‍ സെക്ടറില്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജിദ്ദയില്‍നിന്നു ഞായര്‍, വെളളി ദിവസങ്ങളില്‍ രാത്രി 11.15ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ 7.05ന് കരിപ്പൂരിലെത്തും. കരിപ്പൂരില്‍നിന്നു തിങ്കള്‍, ശനി ദിവസങ്ങളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് ജിദ്ദയിലെത്തും. 423 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 747-400 വിമാനമാണ് സര്‍വീസിന് എത്തിക്കുന്നത്.

എയര്‍ ഇന്ത്യക്ക്് ജൂലൈയില്‍ അനുമതി ലഭിച്ചെങ്കിലും പകല്‍ പത്ത് മണിക്കൂര്‍ കരിപ്പൂരില്‍ നിര്‍ത്തിയിടേണ്ടി വന്നതിനെ തുടര്‍ന്ന് വൈകുകയായിരുന്നു. 2015 മെയ് ഒന്ന് മുതലാണ് കരിപ്പൂരില്‍ റണ്‍വേ നവീകരണത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

2018 ഡിസംബര്‍ അഞ്ചിന് സൗദി എയര്‍ലൈന്‍സ് വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുളള സര്‍വീസ് പുനരാരംഭിച്ചിരുന്നെങ്കിലും 400 ലധികം പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം വീണ്ടുമെത്തുന്നത് ആദ്യമായാണ്. എയര്‍ ഇന്ത്യക്ക് പുറമെ 2015 ല്‍ സര്‍വീസ് നിര്‍ത്തലാക്കിയ ദുബായിലേക്കുളള എമിറേറ്റ്‌സ് എയര്‍, സര്‍വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

 

 

Latest News