ഗുവാഹത്തി- അസമില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മദ്രസകളും സംസ്‌കൃത പാഠശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം. ആറ് മാസത്തിനകം ഇവ സ്‌കൂളുകളാക്കി മാറ്റാനാണ് തീരുമാനം. മതം,വേദം,അറബി ഭാഷാാ പഠനം എന്നിവ പഠിപ്പിക്കുന്നത് മതേതര സര്‍ക്കാരിന്റെ ജോലിയല്ലെന്ന് അസം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു.2017ല്‍ മദ്രസ ,സംസ്‌കൃത സ്‌കൂള്‍ ബോര്‍ഡുകള്‍ പിരിച്ചുവിട്ട സര്‍ക്കാര്‍ സെക്കന്‍ഡറി ബോര്‍ഡ് ഓഫ് എജ്യുക്കേഷനില്‍ ലയിപ്പിച്ചിരുന്നു. എന്നാല്‍ ഇവ ഇപ്പോള്‍ പൂര്‍ണമായും അടച്ചുപൂട്ടാനാണ് നിലപാടെടുത്തത്.
എന്നാല്‍ സാമൂഹ്യസംഘടനകളോ എന്‍ജിഓകളോ നടത്തുന്ന മദ്രസകളും സംസ്‌കൃത സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുടരാമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ മതേതര സ്ഥാപനമായതിനാല്‍ മതപരമായ അധ്യാപനത്തില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കില്ലെന്നും മാതാപിതാക്കളുടെ തീരുമാനങ്ങള്‍ കാരണം കുട്ടികള്‍ക്ക് യഥാര്‍ത്ഥ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാനാണ് നടപടിയെന്നും അദേഹം വ്യക്തമാക്കി. മതപഠനത്തിലെ അമിതഭാരം കാരണം പൊതുവിദ്യാഭ്യാസം നഷ്ടമാകാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.