മദീന - ബിനാമി ബിസിനസ് സ്ഥാപനത്തെ കുറിച്ച് വിവരം നൽകിയ സൗദി പൗരന് വാണിജ്യ, നിക്ഷേപ മന്ത്രാലയം 15,000 റിയാൽ പാരിതോഷികം കൈമാറി.
മദീനയിൽ നിയമം ലംഘിച്ച് അഫ്ഗാനി നടത്തുന്ന ഹോട്ടലിനെ കുറിച്ച് വിവരം നൽകിയതിനാണ് സൗദി പൗരന് മന്ത്രാലയം പാരിതോഷികം കൈമാറിയത്. ഹോട്ടൽ നടത്തിയ അഫ്ഗാനിക്കും ഇതിനു കൂട്ടുനിന്ന സൗദി പൗരനും നേരത്തെ മദീന ക്രിമിനൽ കോടതി പിഴ ചുമത്തിയിരുന്നു. ഇവരിൽ നിന്ന് ഈടാക്കിയ പിഴ സംഖ്യയുടെ നിശ്ചിത ശതമാനമാണ് ബിനാമി സ്ഥാപനത്തെ കുറിച്ച് വിവരം നൽകിയ സൗദി പൗരന് വാണിജ്യ, നിക്ഷേപ മന്ത്രാലയം കൈമാറിയത്.
മദീനയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അഫ്ഗാനി സ്വന്തം നിലക്ക് നടത്തുന്നതാണെന്ന് സംശയം തോന്നിയ സൗദി പൗരൻ ഇതേ കുറിച്ച് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥാപനം ബിനാമിയായി അഫ്ഗാനി സ്വന്തം നിലക്ക് നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തി. പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് കേസ് പിന്നീട് മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
നിയമ നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും കേസ് വിചാരണ പൂർത്തിയാക്കിയ കോടതി സൗദി പൗരനും അഫ്ഗാനിക്കും 1,30,000 റിയാൽ പിഴ ചുമത്തുകയുമായിരുന്നു. സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും ശിക്ഷ പൂർത്തിയാക്കിയ ശേഷം അഫ്ഗാനിയെ നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് കുറ്റക്കാരന് വിലക്കേർപ്പെടുത്തുന്നതിനും കോടതി വിധിച്ചിരുന്നു.
ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ ആപ്പ് വഴിയോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സൗദി പൗരന്മാരും വിദേശികളും അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ബിനാമി സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം ലഭിക്കും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ സംഖ്യയുടെ 30 ശതമാനം വരെയാണ് ബിനാമി സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി കൈമാറുക. ബിനാമി കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിന് നിയമം അനുശാസിക്കുന്നുണ്ട്.