ലാത്തിചാര്‍ജിന്റെ മറവില്‍ ജാമിഅ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വകാര്യഭാഗങ്ങളില്‍ ക്രൂരമര്‍ദ്ദനം; 10 പേര്‍ ആശുപത്രിയില്‍

ന്യൂദല്‍ഹി- പൗരത്വഭേദഗതിക്ക് എതിരെ സമരം നടത്തിയ ജാമിഅ വിദ്യാര്‍ത്ഥിനികളെ ലാത്തിചാര്‍ജിനിടെ തെരഞ്ഞുപിടിച്ച് പോലിസിന്റെ ക്രൂരമര്‍ദ്ദനം. വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യഭാഗങ്ങളില്‍ പോലിസ് മന:പൂര്‍വ്വം ക്രൂരമായി മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്.

പത്ത് വിദ്യാര്‍ത്ഥിനികളാണ് നെഞ്ചിലും അടിവയറ്റിലുമൊക്കെ ക്രൂരമായ ചവിട്ടും മര്‍ദ്ദനവുമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഈ വിദ്യാര്‍ത്ഥിനിയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ജാമിഅ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ട ചില വിദ്യാര്‍ത്ഥികളുടെ നില മോശമായതിനാല്‍ അല്‍ഷിഫ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ലാത്തികൊണ്ട് സ്വകാര്യഭാഗങ്ങളില്‍ മന:പൂര്‍വ്വം മര്‍ദ്ദിക്കുകയും ബൂട്ടിട്ട് അടിവയറ്റില്‍ ചവിട്ടുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. തന്റെ ബുര്‍ഖ അഴിച്ചുമാറ്റി ഒരു വനിതാ പോലിസൂകാരി സ്വകാര്യഭാഗങ്ങളില്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. പൗരത്വഭേദഗതിക്കെതിരെയും ദേശീയ പൗരത്വപട്ടികയ്‌ക്കെതിരെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാമിഅ കോ-ഓഡിനേഷന്‍ കമ്മറ്റി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചാണ് പോലിസുമായി സംഘര്‍ഷത്തില്‍ കലാശിച്ചത്.

 

Latest News