Sorry, you need to enable JavaScript to visit this website.

ജോലിയിലെ സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീം കോടതി

ന്യൂദൽഹി- സർക്കാർ ജോലിയിലെ സംവരണം മൗലിക അവകാശമല്ലെന്നും പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കു സംവരണം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കാനാകില്ലെന്നും സുപ്രീം കോടതി. ജോലിയിലോ പ്രമോഷനിലോ സംവരണം നൽകണോയെന്ന കാര്യം സർക്കാരിന്റെ വിവേചന അധികാരത്തിൽ പെടുന്ന കാര്യമാണ്. സംവരണം നൽകണമെന്നത് നിർബന്ധമുള്ള കാര്യമല്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവുവും ഹേമന്ദ് ഗുപ്തയും അടങ്ങിയ ബെഞ്ച് പറഞ്ഞു. ഉത്തരാഖണ്ഡ് സർക്കാറിലെ പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് തസ്തികയിൽ സ്ഥാനക്കയറ്റത്തിന് സംവരണം വേണമെന്ന് ആവശ്‌യപ്പെട്ട് നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. 
ഭരണഘടനയുടെ പതിനാറാം അനുച്ഛേദപ്രകാരമാണ് എസ് സി, എസ്ടി വിഭാഗങ്ങൾക്കു സംവരണം നൽകുന്നത്. സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തണമെന്ന് ഉത്തരവു നൽകാൻ കോടതിക്കാവില്ല. സ്ഥാനക്കയറ്റത്തിൽ സംവരണം ഏർപ്പെടുത്തണമെന്നു സർക്കാരിനു നിർദേശം നൽകണമെന്ന ആവശ്യം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ പതിനാറം അനുച്ഛേദ പ്രകാരം എസ്.സി. എസ്.ടി വിഭാഗങ്ങൾക്ക് സംവരണം നൽകാനും അവരുടെ അവകാശം ഉറപ്പുവരുത്താനും സംസ്ഥാന സർക്കാറുകൾക്ക് ബാധ്യതയുണ്ടെന്ന് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവേ, കോളിൻ ഗോൺസാൽവെസ് എന്നിവർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
 

Latest News