Sorry, you need to enable JavaScript to visit this website.

പാർലമെന്റിലെ  അസാധാരണ കാഴ്ചകൾ

ചിലരുടെ തലയിൽ വെളിച്ചമെത്താൻ സമയം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് രാജീവ് ഗാന്ധിയെ പരിഹസിച്ച് വ്യാഴാഴ്ച ലോകസഭയിൽ പറഞ്ഞത്. എന്നാൽ ബി.ജെ.പി നേതാക്കളുടെ തലയിൽ വെളിച്ചം കയറാൻ ഇരുപത്തിനാല് മണിക്കൂറെങ്കിലും കഴിയേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ വെള്ളിയാഴ്ച ലോകസഭയിൽ തെളിയിച്ചത്. 
ബുധനാഴ്ച     രാഹുൽ ഗാന്ധി ഡൽഹിയിലെ  തെരഞ്ഞെടുപ്പു യോഗത്തിൽ മോഡിക്കെതിരെ നടത്തിയെന്നു പറയുന്ന പരാമർശത്തിന് കഴിഞ്ഞദിവസം പ്രധാനമന്ത്രിതന്നെ മറുപടി പറഞ്ഞ് അവസാനിപ്പിച്ചതായിരുന്നു. ആറുമാസം കഴിഞ്ഞാൽ പ്രധാനമന്ത്രിയെ രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കൾ വടികൊണ്ടടിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായാണ് പരോക്ഷമായി മോഡി സൂചിപ്പിച്ചത്. ആറുമാസത്തിനകം സൂര്യ നമസ്‌ക്കാരത്തിലൂടെ മുതുകിന്റെ കരുത്തുകൂട്ടി  അതിനെ നേരിടുമെന്നാണ് പ്രധാനമന്ത്രി സഭയിൽ പറഞ്ഞത്.  അത് ആസ്വദിച്ച് രസിക്കുകയായിരുന്നു ഭരണകക്ഷിക്ക് ഒരുദിവസംകൂടി കഴിഞ്ഞപ്പോഴാണ്  അരിശം കയറിയത്.


നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞ് സംസാരിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോൾ  തൊഴിലില്ലായ്മയെപ്പറ്റി പറയാൻ ആവശ്യപ്പെടുകയായിരുന്നു രാഹുൽ ഗാന്ധി.  പ്രധാനമന്ത്രിക്കെതിരെ വടിയെടുക്കണമെന്ന് രാഹുൽ ഗാന്ധി യുവാക്കളെ ആഹ്വാനംചെയ്‌തെന്നും സഭയിൽ ഈ വിഷയമുന്നയിച്ച മന്ത്രി ഹർഷ് വർദ്ധനെ രണ്ട് കോൺഗ്രസ് അംഗങ്ങൾ കയ്യേറ്റം ചെയ്‌തെന്നുമുള്ള നിലയിലേക്ക് ബി.ജെ.പി അംഗങ്ങൾ വിഷയം വെള്ളിയാഴ്ച വളർത്തി. രാഹുൽ ഗാന്ധി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. 


വ്യാഴാഴ്ച പ്രധാനമന്ത്രി സഭയിൽ പ്രശ്‌നം പരാമർശിക്കുംവരെ ശൂന്യവേളയിലോ അല്ലാതെയോ ഭരണപക്ഷത്തുനിന്നാരും രാഹുലിന്റെ പരാമർശം ഗൗരവമായി കണ്ടില്ല. ഡൽഹിയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ  അവസാന ആയുധമായി ഇതും കിടക്കട്ടെ എന്ന് നാട്ടുകാരൻകൂടിയായ മന്ത്രി ഹർഷ് വർദ്ധൻ ധരിച്ചെന്നു തോന്നുന്നു. നേരത്തെ സഹപ്രവർത്തകനായ മന്ത്രി അനുരാഗ് താക്കൂർ രാജദ്രോഹികൾക്കെതിരെ തോക്കെടുക്കാൻ ഡൽഹി നിവാസികളെ ആഹ്വാനം ചെയ്തത് വൻ വിവാദമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവർക്കു നേരെ രണ്ട് യുവാക്കൾ വെടിവെച്ചതും അതിനു തുടർന്നാണ്. ഗാന്ധി വധത്തിലേക്കു നയിച്ചതിനു സമാനമായ നിലയിലാണ് ഇത്തവണ വർഗീയ വിഷം തെരഞ്ഞെടുപ്പിന്റെ പേരിൽ ഡൽഹിയിൽ ബി.ജെ.പി  വ്യാപകമായി പരത്തിയത്.  


കേന്ദ്ര മന്ത്രിമാരടക്കം രാഷ്ട്രീയ മദമിളകി സർവ്വ സീമയും ലംഘിക്കുന്നതിന്റെ പുതിയ ഉദാഹരണമായി മന്ത്രി ഹർഷ് വർദ്ധനെപ്പോലൊരാൾ സഭയുടെ ചട്ടവും കീഴ് വഴക്കവും കാറ്റിൽ പറത്തി പ്രകോപനം സൃഷ്ടിച്ചത്. ചോദ്യോത്തരവേള കഴിയാതെ സഭയിൽ മറ്റൊരു വിഷയവും ചർച്ചചെയ്യാൻ അനുവദിക്കില്ലെന്ന ചട്ടമാണ്  മന്ത്രി ഹർഷ് വർദ്ധൻ ലംഘിച്ചത്. തന്റെ മണ്ഡലമായ വയനാടിനെകുറിച്ചുള്ള ചോദ്യമാണ് രാഹുൽ സഭയിൽ ഉന്നയിച്ചത്. അതിനു മറുപടി പറയുന്നതിനു പകരം  മന്ത്രി ഹർഷ് വർദ്ധൻ രാഹുൽ ഗാന്ധിക്കെതിരെ രാഷ്ട്രീയ വടി എറിഞ്ഞതാണ് കോൺഗ്രസ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. ബി.ജെ.പി അംഗങ്ങളും അവരുംതമ്മിൽ ഏറ്റുമുട്ടൽ നടക്കുമെന്നായപ്പോൾ സ്പീക്കർക്ക് സഭ നിർത്തിവെക്കേണ്ടിവന്നതും.


തൊഴിലില്ലായ്മ റിക്കാർഡ് ഭേദിച്ച് ഉയരുകയാണെന്ന പ്രശ്‌നം കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പ്രതിപക്ഷം ഉന്നയിച്ചുപോരുന്നതാണ്. തൊഴിലില്ലായ്മ എക്കാലത്തേയും അവസ്ഥയെ മറികടന്ന് കുതിക്കുമ്പോൾ പാർലമെന്റിലും പുറത്തും ഇക്കാര്യം ഉന്നയിച്ചിട്ടും പ്രധാനമന്ത്രി മറുപടി പറയുന്നില്ല. പാക്കിസ്ഥാൻ, രാജ്യദ്രോഹികൾ, ആയുധകയറ്റുമതി, പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ നീട്ടിപ്പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പ്രധാനമന്ത്രി. ഈ സാഹചര്യത്തിൽ യുവാക്കൾ പ്രധാനമന്ത്രിക്കെതിരെ വടിയെടുക്കാൻ നിർബന്ധിതമാകുമെന്ന് പറയേണ്ട സ്ഥിതി രാഹുലിനുണ്ടായി.  


രാഹുലിനെ പരിഹസിച്ച് വിഷയം വഴിതിരിച്ചുവിടാൻ നോക്കുന്ന പ്രധാനമന്ത്രിപോലും പ്രതിപക്ഷം ഉന്നയിക്കുന്ന ഈ വിഷയത്തിൽ അസ്വസ്ഥനാണ്. അതുകൊണ്ടാണ് വെള്ളിയാഴ്ച അസമിൽ സംസാരിക്കവെ പ്രധാനമന്ത്രി വീണ്ടും ഈ വിഷയം പരാമർശിച്ചത്. തന്നെ കാണാനും കേൾക്കാനും വരുന്ന ജനങ്ങളാണ് തനിക്ക് സുരക്ഷ തീർക്കുകയെന്ന് പറഞ്ഞത്. എന്നിട്ടും തൊഴിലില്ലായ്മ, മാന്ദ്യം, വിലക്കയറ്റം തുടങ്ങി ജനങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ കുറിച്ചോ പരിഹാരം കാണുന്നതിനെകുറിച്ചോ പ്രധാനമന്ത്രി ഒരക്ഷരം പറയുന്നില്ല. 


ജനാധിപത്യത്തിൽ ഇത്തരമൊരു അവസ്ഥ സംജാതമായാൽ ഭരണഘടനയ്ക്ക് തീകൊളുത്തുമെന്ന് ഭരണഘടനാ ശിൽപിയെന്ന് രാജ്യം ആദരിക്കുന്ന ഡോ. ബി.ആർ അംബേദ്ക്കർതന്നെ പറഞ്ഞിട്ടുണ്ട്. ജനപിന്തുണയുടെ പേരിൽ അധികാരത്തിൽ വന്നവർ ജനങ്ങളെയും ജനാധിപത്യത്തെയും മറന്ന് പ്രവർത്തിക്കുമ്പോൾ അംബേദ്ക്കറെപ്പോലെ ഒരാൾ പറഞ്ഞതിനപ്പുറമൊന്നും രാഹുൽ ഗാന്ധി ഇപ്പോൾ പറഞ്ഞിട്ടില്ല. എന്തുകൊണ്ട് തനിക്കങ്ങനെ പറയേണ്ടിവന്നു എന്ന് അംബേദ്ക്കർതന്നെ പാർലമെന്റിൽ വിശദീകരിച്ചിട്ടുണ്ട്. ദൈവം ഇരിക്കേണ്ട ക്ഷേത്രത്തിൽ  പിശാച് കുടിയിരുന്നാൽ തീവെക്കുകയല്ലാതെ മറ്റെന്തുചെയ്യാൻ എന്ന് ചോദിച്ച്.  


     നരേന്ദ്രമോഡി നയിക്കുന്ന ബി.ജെ.പിക്ക് ലോകസഭയിൽ മുന്നൂറിലേറെ സീറ്റ് കിട്ടിയതോടെ ഭരണഘടനാ സ്ഥാപനങ്ങളിലൊക്കെ ചെകുത്താൻ കുടിയേറിയ സ്ഥിതിയായി. ഗാന്ധിജിയേയും അംബേദ്ക്കറെയും ബി.ജെ.പി വത്ക്കരിക്കാൻ ശ്രമിക്കുക, അതേസമയം നാഥുറാം ഗോഡ്‌സെയെപോലുള്ളവരെ വാഴ്ത്തുക, ഗാന്ധിജിയും മറ്റും ഉയർത്തിപ്പിടിച്ച ജനാധിപത്യവും അക്രമരാഹിത്യവും തുല്യനീതിയും മതനിരപേക്ഷതയും നിയമ ഭേദഗതികളിലൂടെ  നിഷേധിക്കുക, തങ്ങൾക്കിഷ്ടമില്ലാത്ത പൗരന്മാരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുക, ഇല്ലെങ്കിൽ വെടിവെച്ചു കൊല്ലാൻ മതത്തിന്റെ പേരിൽ മന്ത്രിമാർപോലും ആഹ്വാനം ചെയ്യുക - ഇതാണിപ്പോൾ നടക്കുന്നത്. യു.പിയിലെ മുഖ്യമന്ത്രിയാണ് തന്റെ സംസ്ഥാനത്ത് ഇത്തരക്കാർക്ക് വെടിയുണ്ടയാണ് കൊടുക്കുന്നതെന്ന് പ്രസംഗിച്ചത്.  


ജമ്മു-കശ്മീർ സ്വന്തം നിയമസഭയും ഭരണഘടനയും നിലനിർത്തി പ്രത്യേക സാഹചര്യത്തിൽ ഇന്ത്യയിൽ ലയിക്കുകയാണെന്ന് പാർലമെന്റിൽ പ്രഖ്യാപിച്ചത് നെഹ്‌റുവായിരുന്നില്ല, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പട്ടേൽ ആയിരുന്നു. പട്ടേലിനെ ബി.ജെ.പി വത്ക്കരിക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോഡി ജമ്മു-കശ്മീരിന്റെ ഇരട്ട ഭരണഘടനയും 370 എന്ന പ്രത്യേക പദവിയും മാത്രമല്ല ഇല്ലാതാക്കിയത്. ആ ജനതയുടെ സ്വന്തം സംസ്ഥാനവും നിയമസഭയുമാണ്.  ജമ്മു-കശ്മീരിനെ വിഭജിച്ച് ടുക്കടാ ടുക്കടാ കേന്ദ്രഭരണ പ്രദേശങ്ങളാക്കി. 
ഇത് സാധ്യമാക്കാനാണ് ഇന്ത്യൻ ജനത എടുത്തു ദൂരെയെറിഞ്ഞ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കഴിഞ്ഞ ആറുമാസമായി ജമ്മു-കശ്മീരിൽ അടിച്ചേൽപ്പിച്ചത്. പുറംലോകവുമായി ബന്ധപ്പെടാൻ ജമ്മു-കശ്മീലെ പൗരന്മാർക്ക് അവകാശമില്ല. അവിടെ ഇതിനകം എത്രപേർ കൊല്ലപ്പെട്ടു, എത്രപേർ തടവറകളിലായി എന്ന് ആർക്കുമറിയില്ല. വീട്ടുതടങ്കലിലായിരുന്നു മുൻ മുഖ്യമന്ത്രിമാരും മുൻ മന്ത്രിമാരും സ്പീക്കറും പ്രതിപക്ഷ എം.എൽ.എമാരും. ഇവരിൽ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെയും ഒമർ അബ്ദുള്ളയുടെയും പേരിൽ കഴിഞ്ഞദിവസം പൊതു സുരക്ഷാ നിയമം കൂടി രണ്ടുവർഷത്തേക്ക് ചുമത്തിയിരിക്കയാണ്. 


കേന്ദ്ര മന്ത്രിമാർ കൂട്ടത്തോടെ ജമ്മു-കശ്മീരിൽ പ്രചാരണം നടത്തുകയും ബി.ജെ.പി സ്വതന്ത്രമായി  പ്രവർത്തിക്കുകയും ചെയ്യുന്നു. കേന്ദ്ര നടപടികൾക്കെതിരെ ജമ്മു-കശ്മീർ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും കേസുകൾ നീണ്ടുപോകുകയാണ്. ഇന്നത്തെ ജമ്മു-കശ്മീരിന്റെ അവസ്ഥ നാളെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അവിടത്തെ സവിശേഷ സ്ഥിതിക്കനുസരിച്ച് നടപ്പാക്കാൻ നരേന്ദ്രമോഡി ഗവണ്മെന്റിന് ഇനി ബുദ്ധിമുട്ടില്ല. അതിനുള്ള ഭരണ സംവിധാനങ്ങൾ കൈപ്പിടിയിലായി. അതിനനുസൃതമായി ജനങ്ങൾക്കിടയിൽ സുസംഘടിതമായ സംഘ് പരിവാർ പ്രസ്ഥാനവും സജീവമായി രംഗത്തുണ്ട്.
എല്ലാ പൗരർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്ന ഭരണഘടനാപരമായ തുല്യത കശ്മീരിലെപോലെ മറ്റിടങ്ങളിലും ക്രമേണ നിഷേധിക്കും.  പൗരന്റെ അന്തസും സാഹോദര്യവും  രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് ഇതിലൂടെ തകർക്കപ്പെടുക.  


നാളെ ഏതുതരം ആളുകളെ ജനങ്ങൾ തെരഞ്ഞെടുക്കും? അവർ അധികാരത്തിൽ വന്നാൽ ഭരണഘടനാ ലക്ഷ്യങ്ങൾക്ക് എന്തു സംഭവിക്കും? അംബേദ്ക്കർതന്നെ  ഭരണഘടനാ സഭയിൽ    ആശങ്കപ്പെട്ടിരുന്നു. അത് ശരിവെക്കുന്ന കാലം രാജ്യത്ത് സംജാതമായിരിക്കുന്നു. അതാണ് പാർലമെന്റിൽ കാണുന്ന ഇത്തരം അസാധാരണ കാഴ്ചകൾ.  ഡൽഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പി ഇടപെടലുകൾ. ദൈവം ഇരിക്കേണ്ട ക്ഷേത്രത്തിൽ ചെകുത്താൻ കുടിയിരുന്നാലുള്ള അവസ്ഥ.          

Latest News