Sorry, you need to enable JavaScript to visit this website.

ലോട്ടറി അടിച്ചുവെന്ന മെസേജില്‍ കുരുങ്ങി; കര്‍ണാടക സ്വദേശിനിക്ക് നഷ്ടമായത് 1.67കോടി


ബംഗളുരു- ഡിജിറ്റല്‍ മോഷ്ടാക്കളുടെ കാലമാണിത്. ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷാപിഴവുകളും ഡിജിറ്റല്‍ ലോകത്തിനെ കുറിച്ചുള്ള അറിവില്ലായ്മയും കാരണം ബാങ്ക് അക്കൗണ്ടില്‍ നിന്ന്  പണം മോഷ്ടിക്കപ്പെടുന്നതും പതിവായികൊണ്ടിരിക്കുന്നു. ഇത്തവണ ഓണ്‍ലൈന്‍ കള്ളന്മാരുടെ ചൂണ്ടയില്‍ കുരുങ്ങിയ സ്ത്രീക്ക് നഷ്ടമായത് ചില്ലറ തുകയൊന്നുമല്ല. 1.67 കോടിരൂപ. കര്‍ണാടകയില്‍ ഇത്രയും വലിയൊരു ബാങ്ക് തട്ടിപ്പ് നടക്കുന്നത് ഇത് ആദ്യമാണ്. 60കാരിയായ അംബുജാക്ഷിയ്ക്കാണ് പണം നഷ്ടമായത്. അതും ഇപ്പോള്‍ പതിവായിരിക്കുന്ന ' വിന്നിങ് ലോട്ടറി' തട്ടിപ്പിലൂടെ. പത്ത് ലക്ഷം പൗണ്ട് അതായത് 9.3 കോടിരൂപ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് അറിയിച്ച് വന്ന മൊബൈല്‍ ഫോണ്‍ കോളില്‍ നിന്നാണ് കാര്യങ്ങളുടെ തുടക്കം.

അംബുജാക്ഷിയ്ക്ക് ഇലക്ട്രോണിക് നിര്‍മാണ കമ്പനിയുടെ പേരിലാണ് കോള്‍ വരുന്നത്.ലക്കി ഡ്രോയില്‍ അംബുജാക്ഷിയ്ക്ക് പത്ത് ലക്ഷം പൗണ്ട് അടിച്ചുവെന്നാണ് ബ്രൗണ്‍ എന്ന് പരിചയപ്പെടുത്തിയ വിദേശിയാണ് ഫോണ്‍ ചെയ്തത്. താന്‍ ലണ്ടന്‍ സ്വദേശിയാണെന്നും ബിസിനസ് ദല്‍ഹിയിലാണെന്നും ഇയാള്‍ അറിയിച്ചു.
ലോട്ടറി തുക ലഭിക്കണമെങ്കില്‍ നോട്ടറി അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 79990 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ തുക സ്ഥിര നിക്ഷേപത്തില്‍ നിന്ന് നല്‍കിയ സ്ത്രീ ബ്രൗണ്‍ പറഞ്ഞിട്ട് വിളിച്ച പലരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി ആകെ 16742400 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കി. പിന്നീടാണ് കബളിപ്പിക്കുകയാണെന്ന് മനസിലായത്.ഇവരുടെ രണ്ട് മക്കള്‍ പതിനാല് വര്‍ഷമായി ജമൈക്കയില്‍ ഡോക്ടര്‍മാരാണ്. തട്ടിപ്പ് നടത്തിയത് ആഫ്രിക്കന്‍ സ്വദേശികളാണെന്ന് കേസ് അന്വേഷിക്കുന്ന പോലിസ് അറിയിച്ചു.
 

Latest News