Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് രാജ്യങ്ങള്‍ 15 വര്‍ഷത്തിനകം പാപ്പരാകുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ്

ലണ്ടന്‍-ഗള്‍ഫ് രാഷ്ട്രങ്ങള്‍ ചെലവ് നിയന്ത്രിക്കുന്നില്ലെങ്കില്‍ അടുത്ത 15 വര്‍ഷത്തിനകം പാപ്പരാകുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മുന്നറിയിപ്പ്.
കാലാവസ്ഥാ വ്യതിയാനവും മറ്റു ഇന്ധന സ്രോതസ്സുകള്‍ വര്‍ധിക്കുന്നതും എണ്ണ വിലയില്‍ ഗണ്യമായ കുറവു വരുത്തുമെന്നതാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ബഹ്‌റൈന്‍ 2018 ല്‍ നേരിട്ട പ്രതിസന്ധി ഉദാഹരണമായി പറയുന്നു. കടക്കെണിയിലായ ബഹ്‌റൈനെ അയല്‍ രാജ്യങ്ങള്‍ 1000 കോടി ഡോളര്‍ സഹായിക്കുകയായിരുന്നു. ബഹ്‌റൈന്റെ പൊതുകടം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 93 ശതമാനമായിരുന്നുവെന്നും ഐ.എം.എഫ് പറയുന്നു.
എണ്ണയുടെ ആവശ്യകതയിലും ലഭ്യതയിലും ലോകമാകെ ഘടനാപരമായ മാറ്റങ്ങളാണ് നടക്കുന്നത്.  പ്രതിസന്ധി രൂക്ഷമാകുന്നതോടെ രണ്ട് ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് ഗള്‍ഫ് മേഖലയ്ക്ക് ഉണ്ടാകാന്‍ പോകുന്നതെന്നും ഇതില്‍നിന്ന് കരകയറാന്‍ അടിയന്തിരമായി സാമ്പത്തിക മാറ്റങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ തയാറാകണമെന്നും ഐ.എം.എഫ് നിര്‍ദേശിക്കുന്നു.
എണ്ണയുടെ ആവശ്യം കുറഞ്ഞ സമയത്തും ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിച്ചതും തിരിച്ചടിയായിരുന്നു. വിറ്റുപോകാത്ത എണ്ണ ഗള്‍ഫ് സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുകയും ചെയ്തു. നഷ്ടം മറികടക്കാനായി ബജറ്റ് ചെലവ് കാര്യമായി ഉയര്‍ത്തുകയാണ് രാജ്യങ്ങള്‍ ചെയ്തത്. ഇതിന്റെ ആഘാതത്തില്‍നിന്ന് ഗള്‍ഫ് മേഖല ഇനിയും പുറത്തു കടന്നിട്ടില്ല. എണ്ണയധിഷ്ഠിത സമ്പദ്ഘടന വളരെ വേഗം വൈവിധ്യവല്‍ക്കരിക്കണമെന്നും ചെലവുകള്‍ നിയന്ത്രിച്ച് ധനം ശേഖരിക്കാനും സിവില്‍ സര്‍വീസ് മേഖല പരിഷ്‌കരിക്കാനുമാണ് ഐ.എം.എഫ് പരിഹാരങ്ങളായി നിര്‍ദേശിക്കുന്നത്.

 

Latest News