ഇന്ത്യയിലെ റോഹിങ്യന്‍ മുസ്ലിം അഭയാര്‍ത്ഥികളെ നാടു കടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ കഴിയുന്ന 40,000 റോഹിങ്യന്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ഇവരെ നാടുകടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. നാടുകടത്തപ്പെടാന്‍ പോകുന്ന അഭയാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും യുഎന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസ് (യു.എന്‍.എച്.സി.ആര്‍)-ല്‍ രജിസ്റ്റര്‍ ചെയ്തവരാണ്. മ്യാന്‍മര്‍ ഭരണകൂടത്തിന്റേയും ബുദ്ധ തീവ്രവാദികളുടേയും വംശീയവിരുദ്ധ ആക്രമണങ്ങളില്‍ സഹികെട്ട് പാലായനം ചെയ്തവരാണ് ഇവര്‍. റോഹിങ്യന്‍ മുസ്ലിംകള്‍ അടക്കം എല്ലാ അനധികൃത കുടിയേറ്റക്കാരേയും കണ്ടെത്തി നാടുകടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നേരത്തെ മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

Image result for rohingya muslims in india to be deported 

16,500 റോഹിങ്യന്‍ അഭയാര്‍ത്ഥികളാണ് ദല്‍ഹിയിലെ യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നേടിയിട്ടുള്ളത്. ഇത് ഇവരെ ഏകപക്ഷീയമായ പീഢനങ്ങളില്‍ നിന്നും പിടിച്ചുവയ്ക്കല്‍, അറസ്റ്റ്, നാടുകടത്തല്‍ എന്നിവയില്‍ നിന്ന് രക്ഷിക്കും. എന്നാല്‍ യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷനിലെ രജിസ്‌ട്രേഷനൊന്നും പ്രസക്തമല്ലെന്നാണ് മന്ത്രി റിജ്ജു റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'അവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഇവരെ തടയാനും നമുക്കാവില്ല. എന്നാല്‍ ആഗോള അഭയാര്‍ഥി ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനധികൃത കുടിയേറ്റക്കാരാണ്. ഇവിടെ കഴിയാന്‍ അവര്‍ക്ക് ഒരു അടിസ്ഥാനവുമില്ല. എല്ലാ അനധികൃത കുടിയേറ്റക്കാരേയും നാടുകടത്തും,' റിജ്ജു പറഞ്ഞു. ഇവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശുമായും മ്യാന്‍മറുമായും ചര്‍ച്ച നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചു. 

എന്നാല്‍ വേട്ടയാടപ്പെടുന്ന രാജ്യത്തേക്കു തന്നെ അഭയാര്‍ത്ഥികളെ നിര്‍ബന്ധിച്ച് തിരിച്ചയക്കാതിരിക്കുക എന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമായ കീഴ്‌വഴക്കമാണന്നും അഭയാര്‍ത്ഥി ഉടമ്പടിയില്‍ ഒപ്പുവയ്ക്കാത്തവരും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും ഇന്ത്യയിലെ യുഎന്‍ അഭയാര്‍ത്ഥി ഹൈമ്മീഷന്‍ അറയിച്ചു. രാജ്യത്തെ റോഹിങ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.

അതേസമയം ഇവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ വിവിധയിടങ്ങളിലായാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. റോഹിങ്യകളെ ശക്തമായ സൂക്ഷ്മ പരിശോധനകള്‍ക്കു വിധേയമാക്കിയെ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂവെന്ന ഉറച്ച നിലപാടാണ് മ്യാന്‍മറിന്റേത്. അതുകൊണ്ട് തന്നെ ഇവരെ നാടുകടത്തല്‍ പ്രകിയ എളുപ്പമാകില്ല.  

പതിറ്റാണ്ടുകള്‍ നീണ്ട സൈനിക ഭരണത്തില്‍ നിന്നും ജനകീയ സര്‍ക്കാരിലേക്ക് മാറിക്കൊണ്ടിരിക്കുന്ന മ്യാന്‍മറിലെ പത്തു ലക്ഷത്തോളം വരുന്ന റോഹിങ്യന്‍ മുസലിംകള്‍ക്ക് ആ രാജ്യം പൗരത്വം നല്‍കുന്നില്ല. അനധികൃത കുടിയേറ്റക്കാരായാണ് സ്വന്തം രാജ്യം അവരെ മുദ്രകുത്തുന്നത്. നൂറ്റാണ്ടുകളായി മ്യാന്‍മറില്‍ വേരുകളുണ്ടെങ്കിലും ഈ സമുദായത്തെ പാടെ എഴുതിത്തള്ളിയിരിക്കുകയാണ് മ്യാന്‍മര്‍. അടിക്കടി വര്‍ഗീയ കലാപങ്ങള്‍ക്ക് ഇവര്‍ ഇരയാക്കപ്പെടുകയും ചെയ്യുന്നു. പ്രധാനമായും ബംഗ്ലാദേശിലേക്കാണ് ഇവര്‍ അഭയം തേടിയെത്തുന്നത്. ഇന്ത്യയിലേക്കും മറ്റു തെക്കുകിഴക്കന്‍ എഷ്യന്‍ രാജ്യങ്ങളിലേക്കും ഇവര്‍ പാലായനം ചെയ്യുന്നുണ്ട്്. ഇന്ത്യയില്‍ ഇവര്‍ക്കെതിരെ ഈയിടെയായി ശക്തമായ പ്രചാരണമാണ് നടന്നുവരുന്നത്. 

Latest News