തിരുവനന്തപുരം- ദേശീയ ജനസംഖ്യ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എൻ.പി.ആർ നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രത്തെ കേരളം സഹായിക്കുകയാണെന്ന ലീഗ് അംഗം കെ.എം ഷാജിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എൻ.പി.ആറിൽനിന്നാണ് ദേശീയ പൗര രജിസ്റ്റർ വരുന്നത്. അതിനാൽ എൻ.പി.ആർ കേരളം നടപ്പാക്കില്ല. എൻ.പി.ആർ സെൻസസിന്റെ ഭാഗമല്ലെന്നും എൻ.പി.ആറിനെ പ്രത്യേക ചോദ്യം കേരളം ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗമായല്ല സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടത്. എന്നാൽ, ചില തീവ്രവാദ വിഭാഗങ്ങളെ മാറ്റി നിർത്തിയിട്ടുണ്ട്. മുസ്ലിംകൾക്കും പൊതുസമൂമഹത്തിനും സർക്കാർ നിലപാടിൽ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സെൻസസിനും എൻ.പി.ആറിനും ഒരേ ചോദ്യമാണെന്നും മുസ്ലിം സമുദായത്തെ പേടിപ്പിച്ച് കൂടെ നിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ.എം ഷാജി അടിയന്തര പ്രമേയ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.