തിരുവനന്തപുരം- എല്ലാ മാസവും ഒന്നാം തീയതി ബാറുകളും സർക്കാർ അംഗീകൃത മദ്യവിൽപന ശാലകളും തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. ബാറുകൾ അടച്ചിട്ടപ്പോഴും കേരളത്തിൽ മദ്യ ഉപഭോഗം കുറഞ്ഞില്ല. യു.ഡി.എഫ് കാലത്തേക്കാൾ മദ്യ ഉപഭോഗം കുറഞ്ഞു. ബാർ ഹോട്ടലുകൾക്ക് നിയന്ത്രണം ഉണ്ടായിരുന്ന 2015-2016 വർഷത്തിൽ 220.58 ലക്ഷം കെയ്‌സ് മദ്യം വിറ്റപ്പോൾ നിയന്ത്രണം നീക്കിയപ്പോൾ 216.34 ലക്ഷം കെയ്‌സ് മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഓൺലൈൻ വഴിയുള്ള ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹൈടെക് സൈബർ സെൽ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണ്. എക്‌സൈസ് കമ്മീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചത് മൂലം സ്‌കൂളുകൾക്കും ആരാധനാലയങ്ങൾക്കും പ്രശ്‌നമുണ്ടായിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. കള്ളു ഷാപ്പുകൾ, ത്രീ സ്റ്റാർ ബാറുകൾ, ബീവറേജസ് ഔട്ട്‌ലെറ്റുകൾ എന്നിവയുടെ ദൂരപരിധി മുൻപ് നിശ്ചയിച്ചതാണ്. ഇതിൽ മാറ്റം വരുത്തിയിട്ടില്ല. മദ്യനിരോധനമല്ല, ഉപഭോഗം കുറയ്ക്കലാണ് സർക്കാറിന്റെ നയം. നിരോധനമേർപ്പെടുത്തിയ മുൻ സർക്കാർ കാലത്ത് മദ്യ ഉപയോഗത്തിൽ കുറവുണ്ടായിട്ടില്ലെന്നും 2014-15 ൽ ബാർ ഹോട്ടലുകൾ പൂട്ടിയ കാലത്ത് 220.58 ലക്ഷം കെയ്‌സ് മദ്യമാണ് കേരളത്തിൽ വിറ്റത്. എന്നാൽ ബാറുകൾ തുറന്ന 2018-19 കാലത്ത് 216.34 ലക്ഷം കെയ്‌സാണ് സംസ്ഥാനത്തിന്റെ മദ്യ ഉപയോഗം.
ഡീ അഡിക്ഷൻ സെന്ററുകൾ എല്ലാ താലൂക്ക് തലങ്ങളിലും ആരംഭിക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ. നിലവിൽ 14 ജില്ലകളിലും 110 സെന്ററുകളാണുള്ളത്. ഇവിടങ്ങളിൽ 10 വീതം കിടക്കകളാണ് നിലവിലുള്ളത്. ഇത് 20 ആയി വർധിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ കൗൺസിലിങ് സേവനം ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.