റിയാദ് - ആഫ്രിക്കയിലെ അഞ്ചു രാജ്യക്കാർക്ക് ഉന്നതാധികൃതർ പൊതുമാപ്പ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. അനധികൃതമായി രാജ്യത്ത് തങ്ങിയതിന്റെ പേരിലുള്ള പിഴകളിൽ നിന്നും ഫീസുകളിൽ നിന്നും ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളിൽ നിന്നും ഒഴിവാക്കി രാജ്യം വിടുന്നതിന് ഈ രാജ്യക്കാർക്ക് അവസരം നൽകുകയാണ് ചെയ്തിരിക്കുന്നത്. തുടക്കത്തിൽ മക്ക പ്രവിശ്യയിലാണ് പൊതുമാപ്പ് നിലവിലുണ്ടാവുക. പിന്നീട് മറ്റു പ്രവിശ്യകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. മൂന്നു കാലമാണ് പൊതുമാപ്പ് പ്രാബല്യത്തിലുണ്ടാവുക. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ ഇത് നീട്ടാവുന്നതുമാണ്.
എത്യോപ്യ, സോമാലിയ, എരിത്രിയ, നൈജീരിയ, ഛാഢ് എന്നീ അഞ്ചു രാജ്യക്കാർക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘനങ്ങൾക്കുള്ള പിഴകളും ജവാസാത്ത് അടക്കമുള്ള സർക്കാർ വകുപ്പുകൾക്കുള്ള ഫീസുകളും നാടുകടത്തപ്പെടുന്നവരുടെ പേരിലുള്ള കടങ്ങളായി നാഷണൽ ഇൻഫർമേഷൻ സെന്റർ വഴി രേഖപ്പെടുത്തും. പുതിയ വിസയിൽ വീണ്ടും നിയമാനുസൃതം രാജ്യത്ത് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പക്ഷം ഈ കടങ്ങൾ വീട്ടൽ നിർബന്ധമാണ്. ജനന സർട്ടിഫിക്കറ്റില്ലാത്ത നിയമലംഘകർക്ക് സിവിൽ അഫയേഴ്‌സ് വകുപ്പ് ജനന സർട്ടിഫിക്കറ്റുകൾ അനുവദിക്കുകയും ചെയ്യും.
പൊതുമാപ്പ് വിവരവും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളും വിദേശ മന്ത്രാലയം വഴി തങ്ങൾക്ക് ലഭിച്ചതായി ജിദ്ദ എത്യോപ്യൻ കോൺസുലേറ്റ് അധികൃതർ സ്ഥിരീകരിച്ചു. നിയമലംഘകരെ പൊതുമാപ്പിൽ നാടുകടത്തുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ലേബർ ഓഫീസ്, സൗദി അറേബ്യൻ എയർലൈൻസ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി തങ്ങൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി എത്ര എത്യോപ്യക്കാർ രാജ്യം വിടുമെന്ന കണക്ക് ഇപ്പോൾ പറയുക സാധ്യമല്ല. പൊതുമാപ്പ് നടപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിക്കാഴ്ചകൾ പൂർത്തിയാക്കിവരികയാണെന്നും എത്യോപ്യൻ കോൺസുലേറ്റ് അധികൃതർ പറഞ്ഞു.
നിയമലംഘകരായ എത്യോപ്യക്കാരെ പൊതുമാപ്പിൽ നാടുകടത്തുന്നതിൽ ഓരോ വകുപ്പുകൾക്കുമുള്ള ചുമതലകൾ നിർണയിക്കുന്നതിന് വിദേശ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, നാഷണൽ ഇൻഫർമേഷൻ സെന്റർ, സൗദി അറേബ്യൻ എയർലൈൻസ് അടക്കമുള്ള വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക കമ്മിറ്റി ഏതാനും തവണ യോഗം ചേർന്നിട്ടുണ്ട്. നാടുകടത്തൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് എത്യോപ്യക്കാരായ നിയമലംഘകർക്ക് താൽക്കാലിക പാസ്‌പോർട്ടുകളും ടിക്കറ്റുകളും ജനന സർട്ടിഫിക്കറ്റുകളും നൽകുന്നതിനുള്ള സന്നദ്ധത എത്യോപ്യൻ എംബസി സൗദി വിദേശ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
മക്ക പ്രവിശ്യയിൽ പ്രതിദിനം ചുരുങ്ങിയത് 200 പേർക്കും മറ്റു പ്രവിശ്യകളിലുള്ള എത്യോപ്യക്കാർക്ക് ദിവസേന മിനിമം 400 പേർക്കും താൽക്കാലിക പാസ്‌പോർട്ടുകൾ അനുവദിക്കാമെന്നും ഓരോ പ്രവിശ്യയിലുമുള്ള അനധികൃത താമസക്കാരായ എത്യോപ്യക്കാരുടെ എണ്ണം നിർണിയിച്ച് നൽകാമെന്നും എത്യോപ്യൻ എംബസി വിദേശ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിന് തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണം. നാടുകടത്തുന്ന എത്യോപ്യക്കാർക്ക് ദേശീയ വിമാന കമ്പനിയായ സൗദിയ ആവശ്യമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.