ന്യൂദൽഹി- ഷഹീൻ ബാഗിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത കപിൽ ഗുജ്ജാർ ആം ആദ്മി പ്രവർത്തകനാണെന്ന പോലീസ് വാദം ശരിയല്ലെന്ന് ഗുജ്ജറിന്റെ കുടുംബം. താനോ തന്റെ മകനോ ഒരിക്കലും ആം ആദ്മിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടില്ലെന്നും പോലീസ് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി കള്ളം പറയുകയാണെന്നും ഇയാളുടെ അച്ഛൻ പറയുന്നു. കപിൽ ഗുജ്ജാർ ആം ആദ്മിയാണെന്ന് ചൂണ്ടിക്കാട്ടി ദൽഹി പോലീസ് ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഈ പശ്ചാതലത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. ആം ആദ്മിയുടെ മുതിർന്ന നേതാക്കളായ സഞ്ജയ് സിംഗ്, അതിഷി എന്നിവർക്കൊപ്പം കപിൽ ഗുജ്ജാർ നിൽക്കുന്ന ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. എന്നാൽ താനോ തന്റെ മക്കളോ കുടുംബമോ ആം ആദ്മിയുടെ പ്രവർത്തകരായിരുന്നില്ലെന്നും കപിൽ ഗുജ്ജാറിന്റെ അച്ഛൻ ഗജേ സിംഗ് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പ്രവർത്തകർ വീട്ടിൽ വന്നപ്പോൾ അവർ തങ്ങളുടെ തലയിൽ തൊപ്പിയണിയിക്കുകയായിരുന്നു. ഇത് അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെയ്തതാണ്. താൻ ബി.എസ്.പിയുടെ സ്ഥാനാർത്ഥിയായിരുന്നുവെന്നും എന്നാൽ പിന്നീട് അസുഖം കാരണം രാഷ്ട്രീയം വിടുകയായിരുന്നു. പോലീസിനെതിരെ കേസ് നൽകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും മറ്റാർക്കും ഇവിടെ ജീവിക്കാൻ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കപിൽ ഗുജ്ജാർ ഷഹീൻ ബാഗിൽ സമര പന്തലിന് സമീപമെത്തി വെടിയുതിർത്തത്. ഇയാളെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.