Sorry, you need to enable JavaScript to visit this website.

കടബാധ്യത നാണക്കേടാകുമെന്ന് ഭയന്നു; ഐടി പ്രൊഫഷണലായ മകള്‍ മാതാവിനെ കുത്തിക്കൊന്നു


ബംഗളുരു: സ്വന്തം മാതാവിനെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മകള്‍ കുത്തിക്കൊന്നു. ബംഗളുരു കെആര്‍ പുരം രാമമൂര്‍ത്തി നഗറില്‍ താമസിക്കുന്ന നിര്‍മല (54) ആണ് കൊല്ലപ്പെട്ടത്. മകള്‍ അമൃത(33) ആണ് ഇവരെ കുത്തികൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞത്. താന്‍ വരുത്തിവെച്ച കടബാധ്യത കാരണം കുടുംബത്തിന് ചീത്തപ്പേരുണ്ടാകുമെന്ന ഭയമാണ് അമൃതയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലിസ് പറയുന്നു. 15 ലക്ഷം രൂപയുടെ കടബാധ്യതയായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.  പണം നല്‍കിയവര്‍ തിരിച്ചു ചോദിക്കാന്‍ തുടങ്ങിയതോടെ കുടുംബത്തിന് അപമാനമാകുമെന്ന് അമൃത ഭയന്നുവെന്ന് സഹോദരന്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.

തുടര്‍ന്ന് എല്ലാവരും മരിക്കുന്നതാണ് നല്ലതെന്ന് കരുതിയാണ് കൊലപാതകമെന്ന് പോലിസ് പറഞ്ഞു. അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സമീപത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന സഹോദരന്‍ ഹരീഷ് (31) നെ കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും അദേഹം രക്ഷപ്പെട്ടു. കഴുത്തിന് കത്തികൊണ്ട് മുറിവേറ്റിട്ടുണ്ട്. മഹാദേവ പുരത്തെ സ്ഥാപനത്തിലാണ് അമൃത ജോലി ചെയ്യുന്നത്. ഹരീഷ് സ്വകാര്യ കമ്പനിയിലെ എഞ്ചിനീയറാണ്. പിതാവ് കുറെ മുമ്പ് തന്നെ മരിച്ചിരുന്നുവെന്നും സഹോദരങ്ങള്‍ ഇതുവരെ വിവാഹം കഴിച്ചിരുന്നില്ലെന്നും പോലിസ് പറഞ്ഞു.
 

Latest News