ഹായിൽ - ഹായിൽ പ്രവിശ്യയിലെ അൽഖാഇദിൽ സൗദി യുവാവിനെ ഇസ്തിറാഹയിൽ വെച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ രണ്ടംഗ സംഘത്തെ ഹായിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പ് കേബിൾ ഉപയോഗിച്ച് കെട്ടിയിട്ട് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദിച്ചാണ് യുവാവിനെ പ്രതികൾ കൊലപ്പെടുത്തിയത്. മുപ്പതു വയസിനടുത്ത് പ്രായമുള്ള സൗദി യുവാക്കളാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഹായിൽ പോലീസ് അറിയിച്ചു.
കൊലപാതകം നടത്തിയ പ്രതികൾ മൃതദേഹം പിന്നീട് കാറിലിട്ട് പ്രദേശത്തെ പോളിക്ലിനിക്കിനു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം സൂക്ഷിച്ച കാർ പോളിക്ലിനിക്കിനു മുന്നിൽ ഉപേക്ഷിച്ച പ്രതികളിൽ ഒരാൾ കൂട്ടാളിയുടെ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പോളിക്ലിനിക്കിലെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. സംശയകരമായ സാഹചര്യത്തിൽ നിർത്തിയ കാർ പരിശോധിച്ചപ്പോഴാണ് അകത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കകം പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് സാധിച്ചു.