സി.എ.എയും എന്‍.ആര്‍.സിയും: മധ്യപ്രദേശില്‍ 700 പേര്‍ ബി.ജെ.പി വിട്ടു

ഭോപ്പാല്‍- പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ബി.ജെ.പിയില്‍ എതിര്‍ശബ്ദം ശക്തമാകുന്നു. പൗരത്വ ഭേദഗതി നിയമത്തിലും(സിഎഎ), പൗരത്വ രജിസ്റ്ററിലും(എന്‍ആര്‍സി), ജനസംഖ്യാ രജിസ്റ്ററിലും (എന്‍പിആര്‍) പ്രതിഷേധിച്ച് മധ്യപ്രദേശിലെ ജബല്‍പൂരില്‍ 700  പ്രവര്‍ത്തകര്‍ ബി.ജെ.പി വിട്ടു.

നിലവിലെ ഭാരവാഹികളും മുന്‍ഭാരവാഹികളും ഉള്‍പ്പെടെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ചയില്‍നിന്നാണ് പ്രധാനമായും രാജി. ന്യൂനപക്ഷ മോര്‍ച്ചക്ക് സംസ്ഥാനത്തുളള 550 ഭാരവാഹികളില്‍ 350 പേരും രാജിവെച്ചിട്ടുണ്ട്.  പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് തങ്ങള്‍ കൂട്ടത്തോടെ രാജിവെച്ചതെന്നും സി.എ.എക്കെതിരെ ദിവസം കഴിയുംതോറും ജനങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണെന്നും ജബല്‍പൂരിലെ ബി.ജെ.പി നേതാവ് ശഫീഖ് ഹിറ പറഞ്ഞു.

തങ്ങളുടെ പ്രവര്‍ത്തകരല്ലെന്ന് പറഞ്ഞ് ബി.ജെ.പി രംഗത്തുവന്നെങ്കിലും രാജിവെച്ചവര്‍ മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങള്‍ക്കുമുമ്പാകെ ഹാജരാക്കി.

രണ്ടു ദിവസം മുമ്പ് മൈഹാറില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ നാരായണ്‍ തൃപാഠി വിവാദ നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു. ബി.ജെ.പി ഒന്നുകില്‍ ബാബസാഹേബ് അംബേദ്കറുടെ ഭരണഘടന പിന്തുടരണം അല്ലെങ്കില്‍ അതു വലിച്ചു കീറണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

 

Latest News