Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേന്ദ്ര സര്‍ക്കാര്‍ പറയുന്ന പോലെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാവില്ലെന്ന് മമത

കൊല്‍ക്കത്ത- സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം സ്‌കൂളുകളില്‍ സംഘടിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പരിപാടികള്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ച നിശ്ചിത രീതിയിലുള്ള ആഘോഷ പരിപാടികള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശവും നല്‍കി.  ഉത്തര്‍ പ്രദേശില്‍ മദ്രസകളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടതിനെ ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് മമതയുടെ ഈ നിലപാട് എന്നതും ശ്രദ്ധേയമാണ്.

ഓഗസ്റ്റ് ഏഴിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ച സര്‍ക്കുലര്‍ പ്രകാരം രാജ്യസ്‌നേഹം ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വിവിധ പ്രത്യേക പരിപാടികളാണ് നിര്‍േദശിച്ചിരുന്നത്. നരേന്ദ്ര മോഡി ആപ്പിലും സര്‍ക്കാര്‍ വെബ്‌സൈറ്റിലും വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്വാന്ത്ര്യ ദിന ക്വിസ് മത്സരവും പെയ്ന്റിംഗ് മത്സരവും ഉണ്ട്. ഈ പരിപാടികളുടെ വീഡിയോ രേഖ ഓഗസ്റ്റ് 31-കനം സര്‍വ ശിക്ഷാ മിഷന്റെ ഓഫീസില്‍ സമര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഇതിന് ഒരുക്കമല്ലെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചത്. 

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംഘടിപ്പിക്കുന്ന പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് എല്ലാ ജില്ലാ സര്‍വ ശിക്ഷാ മിഷന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. 'ഈ രൂപത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു,' എന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. 

'ബിജെപി പഠിപ്പിക്കുന്ന രാജ്യസ്‌നേഹ പാഠങ്ങള്‍ ഞങ്ങല്‍ക്കാവശ്യമില്ല. പതിവുപോലെ എല്ലാ വര്‍ഷവും ആഘോഷിക്കുന്ന പോലെ തന്നെ ഈ വര്‍ഷവും സ്വാതന്ത്ര്യ ദിനം ആഘോഷിക്കും,' മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു മന്ത്രി  പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഇത്തരമൊരു സര്‍ക്കുലറിനെ കുറിച്ച് അറിയില്ലെന്ന് കേരള വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ക്ക് നേരത്തെ തന്നെ നല്‍കി കഴിഞ്ഞുവെന്നും എല്ലാ വര്‍ഷത്തേയും പോലെ തന്നെയായിരിക്കും ഇത്തവണയും ആഘോഷമെന്നും അദ്ദേഹം പറഞ്ഞു. 

Latest News