മയക്കുമരുന്ന് ഹലാലാണെന്ന് അറസ്റ്റിലായ മദ്രസാധ്യാപകന്‍

ജക്കാര്‍ത്ത- വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തിയ മദ്രസാധ്യാപകന്‍ ഇന്തോനേഷ്യയില്‍ അറസ്റ്റില്‍. മയക്കുമരുന്ന് ഹലാലാണെന്നും ഖുര്‍ആന്‍ നിഷിദ്ധമാക്കിയിട്ടില്ലെന്നുമുള്ള വിചിത്രവാദം ഇയാള്‍ ഉന്നയിച്ചതായി പോലീസ് പറഞ്ഞു.

ഈസ്റ്റ് ജാവയിലെ ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളില്‍ അധ്യാപകനായിരുന്ന അഹമദ് മര്‍സൂഖിയാണ് പിടിയിലായത്. മെത്താംഫെറ്റമിന്‍ എന്ന നിരോധിത മയക്കുമരുന്നാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തിയിരുന്നത്. രാജ്യത്ത് നിരോധമുണ്ടെങ്കിലും ഖുര്‍ആനില്‍ അത് നിരോധിച്ചതായി കണ്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

കുട്ടികള്‍ക്ക് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ ഇത് സഹായകമാകുമെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് മേധാവി രാമ സംതമ പുത്ര വാര്‍ത്താ ലേഖകരോട് പറഞ്ഞു.  രണ്ടുമാസത്തെ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. അതിനിടിയില്‍ മര്‍സൂഖി രാജ്യത്തെ പല മദ്രകളിലും പഠിപ്പിച്ചു.

മറ്റുരണ്ടുപേരോടൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുമ്പോഴാണ് സ്വന്തം വീട്ടില്‍വെച്ച് പ്രതി പിടിയിലായത്. ചുരുങ്ങിയത് 20 വര്‍ഷം ജയിലും വന്‍പിഴയും വിധിക്കാവുന്ന വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

 

Latest News