ന്യൂദൽഹി- കൂട്ടബലാത്സംഗ കേസിലെ പ്രതി അക്ഷയ് താക്കൂർ രാഷ്ട്രപതിക്ക് ദയാഹർജി നൽകി. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതി വിനയ് ശർമ്മ നൽകിയ ദയാഹർജി ഇന്ന് രാഷ്ട്പതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നാമത്തെ പ്രതി അക്ഷയ് താക്കൂർ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരിക്കുന്നത്്. നേരത്തെ മുകേഷ് സിംഗിന്റെ ദയാഹർജിയും രാഷ്ട്രപതി തള്ളിയിരുന്നു.
ദയാഹർജി തള്ളിയാൽ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാവൂ എന്നാണ് ചട്ടം. വിനയ് ശർമ ദയാഹർജി നൽകിയ പശ്ചാതലത്തിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ നാല് പേരെയും തൂക്കിലേറ്റുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ദൽഹി പാട്യാല ഹൗസ് കോടതി നിർത്തിവച്ചിരുന്നു. സാധ്യമായ എല്ലാ നിയമപരമായ അവകാശങ്ങളും പ്രതികൾക്ക് തേടാമെന്നും അതിന് ശേഷമേ ശിക്ഷാവിധി നടപ്പിലാക്കൂ എന്നുമാണ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിനയ് ശർമ്മ നൽകിയ ഹർജിയിലാണ് ഡൽഹി പട്യാല കോടതിയുടെ നടപടി.
കേസിലെ മറ്റൊരു പ്രതിയായ പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായില്ലെന്ന പവൻഗുപ്തയുടെ വാദം നിരസിച്ചാണ് കോടതി ഹർജി തള്ളിയത്. എന്നാൽ വിധിക്കെതിരെ തിരുത്തൽ ഹർജി നൽകാൻ പവൻ ഗുപ്തയ്ക്ക് സാധിക്കുന്നുണ്ട്.
മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയകേസ് പ്രതി അക്ഷയ് സിംഗ് നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ജസ്റ്റിസ് എൻ വി രമണ, അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസിൽ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്റെ സമയം അവസാനിക്കുന്നത്.