ഗോരഖ്പൂര്‍ ആശുപത്രിയിലെ കൂട്ടമരണം; വൃത്തിയില്ലായ്മയെ പഴിച്ച് മുഖ്യമന്ത്രി ആദിത്യനാഥ് 

ലക്‌നൗ- ഗോരഖ്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളെജില്‍ 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൗനം വെടിഞ്ഞ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. കൂട്ടമരണത്തിനു കാരണമാ ജപ്പാന്‍ ജ്വരം 1978 മുതല്‍ തന്നെ ഉണ്ടെന്നും ഇത് സര്‍ക്കാരിന് വെല്ലുവിളിയാണെന്നും തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി രോഗബാധയ്ക്ക് കാരണം വൃത്തിയില്ലായ്മയാണെന്നും പറഞ്ഞു. ശുചിത്വമില്ലായ്മയും തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനവുമാണ് പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. 

'ഈ പ്രശ്‌നം എല്ലാര്‍ക്കുമുമ്പിലും ഒരു വെല്ലുവിളിയായി നിലില്‍ക്കുകയാണ്. അതിനുള്ള പരിഹാരം കണ്ടെത്തിയിട്ടുണ്ട്.' ജനങ്ങള്‍ക്കിടയില്‍ വൃത്തിയെ കുറിച്ചുള്ള അറിവില്ലായ്മ മരണനിരക്ക് കൂട്ടാന്‍ കാരണമായിട്ടുണ്ടെന്നും നാം ശുചിത്വമില്ലാത്ത ജീവിതം നയിച്ചതിന്റെ പേരില്‍ കുട്ടികളുടെ ജീവന്‍ പൊലിഞ്ഞത് ഒരു ദുരന്തമാണെന്നും  അദ്ദേഹം പറഞ്ഞു. 

സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തു വന്നതോടെ യുപി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുട്ടികളുടെ വാര്‍ഡിലെ അണുബാധയും ഓക്‌സിജന്‍ വിതരണത്തിലുണ്ടായ തടസ്സവുമാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന വാദം അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ബിആര്‍ഡി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

Latest News