Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൊണ്ട നനഞ്ഞിരുന്നാല്‍ കൊറോണ പിടിപെടില്ലെ? വ്യാജ സന്ദേശങ്ങള്‍ അവഗണിക്കൂ; അറിഞ്ഞിരിക്കേണ്ടത് ഈ കാര്യങ്ങള്‍

കൊറോണ വൈറസ് പലരും കരുതുന്നത് പോലെ പുതിയതായി കണ്ട് പിടിക്കപ്പെട്ട ഒരു സൂക്ഷ്മജീവിയല്ല. മൂക്കൊലിപ്പും തുമ്മലുമായി 'ജലദോഷം' എന്ന് നമ്മള്‍ വിളിക്കുന്ന രോഗം മുതല്‍ ശ്വാസകോശത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങി കുറേയേറെ രോഗങ്ങളുണ്ടാക്കി പണ്ടേ ഇവിടെല്ലാമുള്ള ആളാണ് കക്ഷി. തെക്കന്‍ ചൈനയില്‍ വ്യാപിച്ച സാര്‍സ്, മിഡില്‍ ഈസ്റ്റില്‍ മുന്‍പ് പരന്ന മെര്‍സ് തുടങ്ങിയവയും ചിലയിനം കൊറോണ വൈറസുകളുടെ ഫലമായിരുന്നു.

ഇപ്പോള്‍ നമ്മെ ആശങ്കയിലാഴ്ത്തുന്ന നോവല്‍ കോറോണ  (2019-nCov) എന്ന വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നു. ചൈനയില്‍ നിന്നും വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് രോഗി. രോഗിയുടെ നില ഗുരുതരമല്ല എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഈ അവസരത്തില്‍ നമ്മള്‍ സൂക്ഷിക്കേണ്ടത് എന്തെല്ലാമാണ്?

  •  കൊറോണയെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങള്‍ വാട്ട്സ്ആപിലും മറ്റുമായി ഏറെ പ്രചരിക്കുന്നുണ്ട്. തൊണ്ട സദാ നനഞ്ഞിരുന്നാല്‍ കൊറോണ വരില്ല എന്നെല്ലാം വായിച്ചു. ഇതിന് യാതൊരു ശാസ്ത്രീയതയുമില്ല. എവിടുന്നു വന്നു എങ്ങോട്ട് പോയി എന്ന് മനസ്സിലാകാത്ത ഈ ജാതി മെസേജുകളെ പൂര്‍ണമായും അവഗണിക്കുക. നമുക്ക് കൃത്യമായ അറിയിപ്പുകളും മുന്‍കരുതലുകളും അപ്ഡേറ്റുകളും തരാന്‍ ഇവിടെ സര്‍ക്കാരിന്റെ ആരോഗ്യസംവിധാനങ്ങളുണ്ട്. അതിനായി കാതോര്‍ക്കുക.
  •  ഭയക്കേണ്ട സമയമല്ല, മറിച്ച് ജാഗ്രതയോടെ നില കൊള്ളേണ്ട നേരമാണിത്.
  •  ചൈനയിലേക്ക് ഈയിടെ യാത്ര ചെയ്തിട്ടുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. പനിയോ മൂക്കൊലിപ്പോ മറ്റോ അനുഭവപ്പെട്ടാല്‍ ഒട്ടും വൈകിക്കാതെ ഡോക്ടറെ അറിയിക്കുക.
  •  രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞെത്തിയ ശേഷം 'എനിക്കൊരു കുഴപ്പവുമില്ല, ഞാന്‍ പുറത്തിറങ്ങും' എന്ന് പറഞ്ഞ് ഇറങ്ങി നടക്കുന്നതല്ല, 'എന്നിലൂടെ ആരും രോഗിയാകരുത്' എന്ന് തീരുമാനിച്ച് സ്വയം നിയന്ത്രണങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ ഹീറോ എന്ന് മനസ്സിലാക്കുക.
  •  ഇത്തരത്തില്‍ ആശുപത്രിയിലോ വീട്ടിലോ നിരീക്ഷണത്തിലിരിക്കുന്നവരെ മാരകരോഗിയാക്കി ചിത്രീകരിക്കേണ്ടതില്ല. അത്തരത്തിലുള്ള 'രോഗിയും' ഭയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങള്‍ പോലും നേരത്തേ തിരിച്ചറിഞ്ഞ് ഊര്‍ജിതമായ ചികിത്സ തുടങ്ങുന്നതിന് കൂടി സഹായകമാണ് ഈ രീതി. രോഗാണു ശരീരത്തില്‍ കയറി രോഗലക്ഷണങ്ങള്‍ പുറത്ത് വരാന്‍ എടുക്കുന്ന സമയത്തിന് ഇന്‍കുബേഷന്‍ പിരീഡ് എന്നാണ് പറയുന്നത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇത് ഇരുപത്തെട്ട് ദിവസമാണ്. അത്രയും ദിവസം രോഗം സംശയിക്കുന്ന ആളെ മാറ്റി നിര്‍ത്തുന്നതിന് ക്വാറന്റൈന്‍ എന്ന് പറയുന്നു. ഇത് ആ വ്യക്തി രോഗിയെങ്കില്‍ കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനാണ്. ഇത് ലോകമെങ്ങുമുള്ളതാണ്, മുന്‍കരുതല്‍ മാത്രമാണ്.
  •  ക്വാറന്റൈനിലുള്ള വ്യക്തി തനിച്ച് ഒരു റൂമിലാണ് കഴിയേണ്ടത്. അയാള്‍ ഉപയോഗിച്ച വസ്തുക്കള്‍ മറ്റു കുടുംബാംഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. നല്ല വായുസഞ്ചാരമുള്ള മുറിയിലാണ് ഈ വ്യക്തി കഴിയേണ്ടത്. വികാരത്തിനല്ല വിവേകത്തിനാണ് നമ്മള്‍ ഈ ദിനങ്ങളില്‍ മുന്‍തൂക്കം കൊടുക്കേണ്ടത്. കുറച്ച് ദിവസങ്ങളുടെ മാത്രം കാര്യമാണ്, വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
  •  നവമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ മത്സ്യമോ മാംസമോ വേവിച്ച് കഴിച്ചാല്‍ കൊറോണ വൈറസ് വരില്ല. പാലും മുട്ടയും ഉള്‍പ്പെടെ മൃഗങ്ങളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങളെല്ലാം നന്നായി വേവിച്ച് കഴിക്കുന്നതില്‍ യാതൊരു വിധ ആരോഗ്യഭീഷണിയുമില്ല.
  •  തുമ്മലോ ചുമയോ ഉള്ളവര്‍ കൈമുട്ടിനകത്തേക്ക് തുമ്മുകയും ചുമയ്ക്കുകയും ചെയ്യുക. കര്‍ച്ചീഫിന് പകരം ടിഷ്യു പേപ്പര്‍ ഉപയോഗിക്കുക. ഓരോ തവണയും തുമ്മിയ ശേഷം പേപ്പര്‍ വേസ്റ്റ് ബാസ്‌ക്കറ്റില്‍ കളയുക. കൈ നന്നായി സോപ്പിട്ട് കഴുകുക.
  •  നിലത്ത് തുപ്പുന്നത് പാടേ ഒഴിവാക്കുക. വാസ്ബേസിനിലോ തുപ്പാനുള്ള ഇടങ്ങളിലോ മാത്രം തുപ്പി ധാരാളം വെള്ളമൊഴിച്ച് കളയുക.
  •  പനിയും മൂക്കൊലിപ്പും തുമ്മലുമുള്ളവര്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുക. കുഞ്ഞുങ്ങളെ സ്‌കൂളില്‍ അയക്കുന്നതും രോഗം മാറിയിട്ട് മതി.
  •  കൈ ഇടക്കിടെ സോപ്പിട്ട് കഴുകുക. ആരോഗ്യപ്രവര്‍ത്തകരും രോഗികളെ പരിപാലിക്കുന്നവരും ഓരോ തവണ രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ ശേഷവും ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്റ് റബ് ഇട്ട് കൈ വൃത്തിയാക്കുക.
  •  ഭക്ഷണം ഉണ്ടാക്കുന്നതിനും ടോയ്ലറ്റില്‍ പോകുന്നതിനും മൃഗങ്ങളെ പരിപാലിക്കുന്നതിനും മുന്‍പും ശേഷവും കൈ സോപ്പിട്ട് വൃത്തിയാക്കുക.
  •  രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ സാധിക്കുന്നത്ര കുറയ്ക്കുക. ചൈനയില്‍ നിന്നും നേരിട്ടല്ലാത്ത ഫ്‌ലൈറ്റുകളില്‍ ഇന്ത്യയില്‍ എത്തിയവരില്‍ ചിലരെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോയിരിക്കാം. ആരോഗ്യസംവിധാനത്തിന് മുന്‍പില്‍ ഹാജറാകേണ്ടത് സ്വന്തം കടമയായി കണ്ട് കൊണ്ട് വേണ്ടപ്പെട്ടവരെ അറിയിച്ച് സ്വയവും സമൂഹത്തെയും രക്ഷിക്കുക.
  •  നിലവില്‍ ഈ രോഗത്തിന് ചികിത്സയില്ല. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്ന കപടചികിത്സകരെ തിരിച്ചറിയുക. ഇങ്ങനെയൊരു രോഗമേ ഇല്ല എന്ന് വിളിച്ച് കൂവുന്ന കപടമുഖങ്ങളെല്ലാം വീടിനകത്തുള്ള സുരക്ഷിതത്വത്തിലാണ് നെഗളിക്കുന്നത് എന്നറിയുക. നമ്മള്‍ ചെവി കൊടുക്കേണ്ടത് നമുക്കായി നില കൊള്ളുന്ന നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ വാക്കുകള്‍ക്ക് വേണ്ടി മാത്രമാണ്.
  •  ജാഗ്രതയോടെ ഒറ്റക്കെട്ടായിരിക്കുക. മുന്‍ മാതൃകകളില്ലാതെ നിപ്പയുടെ കടല്‍ പോലും ഒന്നിച്ച് തുഴഞ്ഞ് കരേറിയ കരളുറപ്പുള്ള കേരളമാണ്. ഇതും തീര്‍ച്ചയായും കടന്ന് പോകും.

Latest News