കൊച്ചി - സമൂഹത്തിൽ ഇനിയും ജോസഫുമാർ സൃഷ്ടിക്കപ്പെടരുതെന്ന ചിന്തയിൽ നിന്നാണ് കയ്പേറിയ ജീവിതാനുഭവങ്ങൾ സ്വരുക്കൂട്ടി പുസ്തകം രചിച്ചതെന്ന് പ്രൊഫ. ടി.ജെ ജോസഫ്. ചോദ്യപേപ്പർ വിവാദത്തിന് പിന്നാലെ മതമൗലിക വാദികളുടെ ആക്രമണത്തിനിരയായി കൈപ്പത്തി വെട്ടിമാറ്റപ്പെട്ട പ്രൊഫ.ജോസഫ് രചിച്ച ആത്മകഥയായ 'അറ്റുപോകാത്ത ഓർമ'കളുടെ പ്രചാരണാർഥം സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തു വർഷമായി ദുരിതപൂർണമായ ജീവിതത്തിലൂടെയാണ് കടന്നുപോയത്. തന്റെ ഗതി ഇനി ഒരാൾക്കുമുണ്ടാകരുത്. വെറും തെറ്റിദ്ധാരണയുടെ പേരിലാണ് ഒരു കൂട്ടം ആളുകൾ ആക്രമിക്കുകയും കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്തത്. ഈ നിമിഷവും തെറ്റ് ചെയ്തതായി കരുതുന്നില്ല. എന്നിട്ടും ക്രൂരമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. സാധാരണക്കാരനായിട്ടും അസാധാരണ സംഭവങ്ങളെ നേരിട്ടുകൊണ്ടാണ് ഇവിടം വരെ എത്തിയത്. ഈ അനുഭവങ്ങൾ നാളെ ഒരുപക്ഷേ മറ്റാർക്കെങ്കിലുമൊക്കെ സംഭവിക്കാം. അങ്ങനെ സംഭവിക്കരുതെന്നാണ് തീവ്രമായി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ജീവിതാനുഭവങ്ങൾ ആത്മകഥാ രൂപത്തിലാക്കി പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത പുസ്തകത്തിന്റെ ഒന്നാം അധ്യായം തന്നെ വിവാദ ചോദ്യപേപ്പർ തയാറാക്കാനുണ്ടായ സാഹചര്യവും അപ്പോൾ അനുഭവിച്ച മാനസിക സംഘർഷങ്ങളുമാണ്.
മുൻവിധികളൊന്നും തന്നെയില്ലാതെ തയാറാക്കിയ ചോദ്യപേപ്പർ വിവാദമായതും തൊടുപുഴ ന്യൂമാൻ കോളേജ് അധികൃതർ സംഭവത്തിൽ തുടർന്ന് സ്വീകരിച്ച നിലപാടുകളും പിന്നീട് ഒളിവിൽ പോയതുമെല്ലാം പുസ്തകത്തിൽ പരാമർശിക്കുന്നു. മുസ്‌ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് പല തരത്തിലുള്ള ഭീഷണികളുണ്ടായി. ഒടുവിൽ 2010 ജൂലൈ നാലിനാണ് പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ആക്രമിക്കപ്പെട്ടത്. വലതു കൈപ്പത്തി വെട്ടിമാറ്റി, ഇടതു കൈപ്പത്തിയിൽ പലയിടത്തും വെട്ടി, ഇടതുകാലിനും വേട്ടേറ്റു. പുസ്തകത്തിൽ ഒരിടത്തു പോലും ആക്രമിച്ചവരുടെ പേരു വിവരങ്ങൾ പരാമർശിക്കാത്തത് അവരുടെ കുടുംബങ്ങളെ ഓർത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.