Sorry, you need to enable JavaScript to visit this website.

മണൽ വാരൽ: നിയമം ലംഘിക്കുന്നവർക്ക് പിഴ കൂട്ടും

തിരുവനന്തപുരം- കേരള നദീതീര സംരക്ഷണവും, മണൽവാരൽ നിയന്ത്രണവും നിയമം ലംഘിക്കുന്നവർക്കുള്ള പിഴ 25,000 രൂപയിൽ നിന്ന് അഞ്ചു ലക്ഷം രൂപയായി ഉയർത്താൻ നിയമ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 
ഇതിനു വേണ്ടി തയാറാക്കിയ കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. തുടർച്ചയായ നിയമ ലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയിൽനിന്ന് അമ്പതിനായിരം രൂപയായി വർധിപ്പിക്കും. നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണൽ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ നിർമിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വിൽക്കും. അതു മാറ്റി കണ്ടുകെട്ടിയ മണലിന്റെ മതിപ്പുവില ജില്ലാ കലക്ടർ നിശ്ചയിച്ചുകൊണ്ട് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ലേലത്തിലൂടെ വിൽപന നടത്താൻ കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു.  
കാസർകോട് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അഞ്ച് തസ്തികകൾ അനുവദിക്കും. മറ്റ് തസ്തികകൾ സബോർഡിനേറ്റ് ജുഡീഷ്യറിക്ക് അനുവദിച്ച തസ്തികകളിൽ നിന്ന് കണ്ടെത്തും.


കിഫ്ബി ധനസഹായത്തോടെ പശ്ചാത്തല സൗകര്യ വികസനത്തിന് തെരഞ്ഞെടുത്ത സ്‌കൂളുകളുടെ പ്രവർത്തനത്തിന് പ്രത്യേക ഉദ്ദേശ കമ്പനിയായി (എസ്.പി.വി) നിയമിക്കപ്പെട്ട കിലയിൽ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിനു വേണ്ടി ഏഴു തസ്തികകൾ അന്യത്ര സേവന വ്യവസ്ഥയിൽ അനുവദിക്കും. ഇതു കൂടാതെ ആവശ്യമായ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ കില ഡയറക്ടർക്ക് അനുമതി നൽകും.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പിത്താശയ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സാ പിഴവ് കാരണം മരിച്ച ടി.സി. ബൈജുവിന്റെ (ചേമഞ്ചേരി, കോഴിക്കോട് ജില്ല) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.


 

Latest News