Sorry, you need to enable JavaScript to visit this website.

കുനാൽ കമ്രക്ക് വിമാന വിലക്ക്; നടപടിക്രമം പാലിച്ചില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ്‌

ന്യൂദൽഹി- വിവാദ വാർത്താ അവതാരകൻ അർണബ് ഗോസാമിയുമായി വിമാനത്തിൽ തർക്കിച്ചതിന്റെ പേരിൽ പ്രശസ്ത സ്റ്റാൻഡപ്പ് കൊമേഡിയൻ കുനാൽ കമ്രക്ക് വിമാനയാത്രാ നിരോധം ഏർപ്പെടുത്തിയ നടപടിയിൽ നടപടിക്രമം പാലിച്ചില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് കുറ്റപ്പെടുത്തി.  ഒരു വാർത്താ അവതാരകനെ വിമാനത്തിൽ വെച്ച് ചോദ്യം ചെയ്ത  ഒരു ഹാസ്യനടന് വിമാന നിരോധം ഏർപ്പെടുത്തിയത് ന്യായമാണോ എന്ന ചോദ്യം സോഷ്യൽ മീഡിയയും ഉന്നയിക്കുന്നു.
അർണബ് ഗോസാമിയുമായുള്ള വാക്കേറ്റത്തെ തുടർന്ന് ഇൻഡിഗോയും എയർ ഇന്ത്യയുമാണ് കുനാൽ കമ്രയെ ആദ്യം വിലക്കിയത്. കേന്ദ്ര സർക്കാർ സമ്മർദത്തെ തുടർന്ന് സ്‌പൈസ് ജെറ്റും ഗോ എയറും ഈ പാത പിന്തുടർന്നു. എന്നാൽ നടപടിക്രമങ്ങളുടെ ലംഘനമാണ് വിലക്കിലൂടെ നടന്നതെന്ന് വ്യോമയാന ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം ഉടൻ വിലക്ക് നിയമപരമല്ല. മോശം പെരുമാറ്റത്തെക്കുറിച്ച് പരാതി ലഭിച്ച് 30 ദിവസത്തിനകം ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ച്, റിപ്പോർട്ട് കിട്ടിയ ശേഷമേ ഇത്തരം തീരുമാനങ്ങളെടുക്കാവൂ എന്നാണ് നിയമം. മാത്രമല്ല, 30 ദിവസത്തിൽ കൂടുതൽ നിരോധം ഏർപ്പെടുത്താനും സാധ്യമല്ല.


മുംബൈയിൽനിന്നു ലഖ്‌നൗവിലേക്കുള്ള യാത്രയിലാണ് കുനാൽ ചോദ്യങ്ങളുമായി അർണബ് ഗോസാമിയെ സമീപിച്ചത്. അർണബിന്റെ പരിപാടിയിൽ ജാതി വിവേചനം നേരിട്ട് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയുടെ ജാതി ചർച്ച ചെയ്തതുകൊണ്ടാണ് താൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യത്വം ഹൃദയത്തിലുണ്ടെങ്കിൽ രോഹിതിന്റെ ആത്മഹത്യാ കുറിപ്പ് വായിക്കണമെന്നും വീഡിയോയിൽ കുനാൽ പറയുന്നുണ്ട്.
അർണബ് ഗോസാമിയെ നിശ്ശബ്ദനായി കണ്ട ഒരേയൊരു സമയമാണിതെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ ചിലർ പറഞ്ഞത്. സൺഗ്ലാസും ഇയർ ഫോണും ധരിച്ച അദ്ദേഹം വീഡിയോയിൽ  മുഴുവൻ സമയവും കുനാൽ കമ്രയെ അവഗണിക്കുകയായിരുന്നു.  


വിൽക്കാൻ പോകുന്ന എയർ ഇന്ത്യയുടെ വിലക്കിനെ കുറിച്ചോർത്ത് ചിരിയാണ് വരുന്നതെന്ന് കുനാൽ കമ്ര പ്രതികരിച്ചു.
നിങ്ങൾ ഒരു ഭീരുവാണോ, മാധ്യമ പ്രവർത്തകനാണോ, ദേശീയവാദിയാണോ, പറയൂ മിസ്റ്റർ അർണബ്, പ്രേക്ഷകർക്ക് അതറിയണം എന്നായിരുന്നു വിമാനത്തിൽ വെച്ച് കമ്രയുടെ ചോദ്യം. ഇൻഡിഗോ വിമാനത്തിൽ വെച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇൻഡിഗോ കുനാലിനു യാത്രാവിലക്ക് ഏർപ്പെടുത്തി. പിന്നാലെ എയർ ഇന്ത്യയും വിലക്കേർപ്പെടുത്തി.
നന്ദിയുണ്ട് ഇൻഡിഗോ, ആറ് മാസത്തേക്ക് യാത്രകളൊക്കെ നിരോധിച്ചതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് കമ്ര ഇൻഡിഗോയോട് പ്രതികരിച്ചത്. മോഡിജി എയർ ഇന്ത്യയെ ചിലപ്പോൾ എന്നെന്നേക്കുമായി നിരോധിക്കാനും സാധ്യതയുണ്ടെന്ന് കുനാൽ പരിഹസിച്ചു.


താൻ തെറ്റൊന്നും ചെയ്തില്ലെന്നും റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവർത്തകർ എങ്ങനെയാണോ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആക്രമിച്ചു കയറുന്നത്, അതുപോലെ താനും ചെയ്തു നോക്കി എന്നേയുള്ളൂവെന്നും കുനാൽ വിശദീകരിച്ചു.
റിപ്പബ്ലിക് വാർത്താ ശൃംഖല നടത്തുന്ന ഗോസാമി സംഘ്പരിവാർ മാധ്യമ പ്രവർത്തകരിൽ പ്രധാനിയാണ്. ടെലിവിഷൻ ചർച്ചക്കെത്തുന്ന മറ്റു രാഷ്ട്രീയ നേതാക്കളെ പരിഹസിക്കുക ഇയാളുടെ സ്ഥിരം പരിപാടിയാണ്.

 

Latest News