കൊച്ചി- മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാർഥി എ.കെ. ഷാജിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ തെരഞ്ഞെടുപ്പ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ രണ്ട് കോളങ്ങൾ പൂരിപ്പിക്കാതെ ഒഴിച്ചിട്ടതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ഹരജി പരിശോധിച്ച കോടതി ഒമ്പത് ന്യൂനതകൾ ഹരജിയിൽ ഉണ്ടെന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പ് ഹരജിയോടൊപ്പം ഹാജരാക്കിയ പ്രധാന രേഖകൾ സത്യവാങ്മൂലത്തിന്റെ ആധികാരിക കോപ്പി ഹാജാരാക്കാതെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ഹാജാക്കിയതെന്ന് കോടതി കണ്ടെത്തി. സത്യവാങ്മൂലത്തിന്റെ അസ്സൽ രേഖ തെരഞ്ഞെടുപ്പ് ഹരജിയിലെ കാതലായ ഭാഗമാണെന്നും അസ്സൽ ഹാജരാക്കാതിരുന്നത് പരിഹരിക്കാൻ പറ്റാത്ത ന്യൂനതയാണെന്നും കോടതി വിലയിരുത്തിയാണ് കുഞ്ഞാലിക്കുട്ടിക്കെതിെരയുള്ള തെരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി തള്ളിയത്. കൂടാതെ ഹാജരാക്കിയ രേഖകൾ പോലും നിയമം അനുശാസിക്കുന്ന രീതിയിൽ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി. സത്യവാങ്മൂലത്തിൽ പൂരിപ്പിക്കാതെ വിട്ടുപോയ കോളങ്ങൾ ഗൗരവതരമല്ലെന്നും കോടതി കണ്ടെത്തി. പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ, അഡ്വ. കെ.ബി. അബ്ദുൽ റഷീദ് എന്നിവർ ഹാജരായി.
തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിക്കുന്ന ഹരജികളിൽ ഹരജിയോടൊപ്പം സുപ്രധാന രേഖകളുടെ ആധികാരിക കോപ്പി ഹാജരാക്കാതിരുന്നത് മൂലായംസിംഗ് യാദവ് കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന് ലിക്കുട്ടിയുടെ അഭിഭാഷകൻ എസ്. ശ്രീകുമാറും കെ.ഐ. അബ്ദുൽ റഷീദ് എന്നിവർ കോടതിയിൽ ബോധിപ്പിച്ചു. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് കേസ് പരിഗണിച്ചത്.
ഫാസിസ്റ്റ് പ്രവണതകൾ ശക്തമായതോടെ രാജ്യത്തിന്റെ വളർച്ച കുറഞ്ഞു- കുഞ്ഞാലിക്കുട്ടി
കൊച്ചി- രാജ്യത്ത് ഫാസിസ്റ്റ് പ്രവണതകൾ ശക്തമാവുകയും സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ വരികയും ചെയ്തതോടെ രാജ്യത്തിന്റെ വളർച്ചകുറഞ്ഞുവെന്ന് മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ജനാധിപത്യത്തിൽ ഉറച്ചുനിന്നതിനാലാണ് രാജ്യത്തിന് വളർച്ച കൈവരിക്കാൻ കഴിഞ്ഞത്. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ചയാണ് മുമ്പുണ്ടായിരുന്നത്, ഇന്ന് എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ചയുണ്ടാവുന്നില്ലെന്നും ചില പണക്കാർക്ക് മാത്രമാണ് വളർച്ചയുണ്ടാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ന്യുനപക്ഷ ദലിത് വേട്ടക്കെതിരെ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങളും അഭിപ്രായ ഭിന്നതകളും ഉണ്ടാവേണ്ടത് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യമുണ്ടാവുമ്പോൾ മാത്രമെ ചരിത്രമടക്കമുള്ള വിഷയങ്ങളിൽ ശരിയായ രീതിയിലുള്ള പഠനം ഉണ്ടാവുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാധ്യമങ്ങൾക്കടക്കം സ്വതന്ത്രമായി കാര്യങ്ങൾ പറയാൻ കഴിയുന്ന സാഹചര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ വി.കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ അധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎം മജീദ്, സെക്രട്ടറി കെ.എസ് ഹംസ, സി.പി.എം ജില്ലാ സെക്രട്ടറി, പി.രാജീവ്, പി.ടി തോമസ് എം.എൽ.എ, സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി, ജമാഅത്തെ ഇസ്‌ലാമി അസിഅമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, ഷമീർ മദീനി (വിസ്ഡം ഗ്ലോബൽ മിഷൻ), അബ്ദുൽ ജബ്ബാർ സഖാഫി (സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ), ബഷീർ വഹബി അടിമാലി (സംസ്ഥാന ജംഇയ്യത്തുൽ ഉലമ), ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് അബൂബക്കർ ഫാറൂഖി, എച്ച്ഇ മുഹമ്മദ് ബാബുസേട്ട് എന്നിവർ സംസാരിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എംപി അബ്ദുൽ ഖാദർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം സുലൈമാൻ ഖാലിദ്, കെകെ അബൂബക്കർ, പ്രൊഫ. വിയു നൂറുദ്ദീൻ, എൻകെ അലി, അഡ്വ. പിഎ അബ്ദുൽ മജീദ് പറക്കാടൻ. കെപി അബ്ദുൽ റഹ്മാൻ ഹാജി, ഐബി ഉസ്മാൻ ഫൈസി, മീരാൻ സഖാഫി, എംബി അബ്ദുൽ ഖാദർ മൗലവി തുടങ്ങിയവർ പങ്കെടുത്തു.