മലപ്പുറം- ബാങ്ക് ജോലിയിൽ നിന്ന് പടിയിറങ്ങി നിളയുടെ കവി ആലങ്കോട് ലീലാകൃഷ്ണൻ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുന്നു.
കേരള ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥനായ മലയാളിയുടെ പ്രിയപ്പെട്ട കവിയും പ്രഭാഷകനുമായ ആലങ്കോട് ജനുവരി 31 ന് വിരമിക്കും. നീണ്ട 37 വർഷക്കാലം ഗ്രാമീൺ ബാങ്കിൽ വിവിധ ശാഖകളിലാണ് ലീലാകൃഷ്ണൻ ജോലി ചെയ്തത്. ജോലിക്കൊപ്പം സാംസ്‌കാരിക മേഖലകളിൽ അദ്ദേഹം സജീവമായിരുന്നു. 1983 മാർച്ച് 24ന് സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ പെരുവയൽ (കോഴിക്കോട്) ശാഖയിലാണ് ജോലിയിൽ പ്രവേശിച്ചത്. വട്ടംകുളം, ചങ്ങരംകുളം, കാടാമ്പുഴ, പൊന്നാനി, തിരൂർ, പെരുമ്പടപ്പ്, തവനൂർ, എടപ്പാൾ തുടങ്ങിയ ശാഖകളിലായി 37 വർഷത്തെ ബാങ്ക് സേവനത്തിന് ശേഷം ജനുവരി 31 നാണ് വിമരിക്കുന്നത്.
ജോലിയിൽ പ്രൊമോഷൻ വേണ്ടെന്ന് വെച്ചതിനാൽ കാഷ്യർ പോസ്റ്റിൽ തന്നെ തുടരുകയായിരുന്നു. ബാങ്കിന്റെ എടപ്പാൾ ശാഖയിൽ നിന്നാണ് വിരമിക്കുന്നത്. നിളയുടെ തീരങ്ങളിലൂടെ, പി.യുടെ പ്രണയ പാപങ്ങൾ, താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരം തുടങ്ങിയ പ്രശസ്ത പഠന ഗ്രന്ഥങ്ങളും നാലു കവിതാ സമാഹാരങ്ങളുമടക്കം 17 ഗ്രന്ഥങ്ങളെഴുതി. തിളക്കം, ഏകാന്തം, കാവ്യം തുടങ്ങിയ ചലച്ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. ഒറീസ, സലാല മൊബൈൽസ് തുടങ്ങി പതിനഞ്ചോളം സിനിമകളുടെ ഗാനരചനയും നിർവഹിച്ചു.
പി.ഭാസ്‌കരൻ കവിതാ പുരസ്‌കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്‌കാരം, കാമ്പിശ്ശേരി പുരസ്‌കാരം, പ്രേംജി പുരസ്‌കാരം, പ്രവാസ കൈരളി പുരസ്‌കാരം തുടങ്ങി നിരവധി പുസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. തുഞ്ചൻ സ്മാരക ട്രസ്റ്റി, കേരള സാഹിത്യ അക്കാദമി നിർവാഹ സമിതി അംഗം, മലയാള സർവകലാശാല സെനറ്റ് അംഗം, മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി അംഗം, യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുന്നു.
ഭാര്യ ബീന മൂക്കുതല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലാണ്. മക്കൾ കവിതയും വിനയ കൃഷ്ണനും ടെക്‌നോ പാർക്കിൽ (തിരുവനന്തപുരം) ഉദ്യോഗസ്ഥരാണ്. മരുമക്കൾ: എൻ.ശ്രീദേവ് (ടെക്‌നോപാർക്ക്), ഷിനി (ബി.എഡ് വിദ്യാർഥിനി).