റിയാദ്- ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ അംബാസഡർ ഡോ. ഔസാഫ് സഈദും പത്‌നി ഫർഹ സഈദും ക്ഷണിക്കപ്പെട്ടവർക്ക് അത്താഴ വിരുന്നൊരുക്കി.
ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കേവല ഉഭയകക്ഷി ബന്ധത്തിന് അപ്പുറം ബഹുമുഖവും പരസ്പരം പ്രയോജനമുള്ളതുമായ തന്ത്രപ്രധാന സഹവർത്തിത്വമാണുള്ളതെന്നും ആ ബന്ധം വളരെ ശക്തമായതായും അംബാസഡർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശന വേളയിൽ 'തന്ത്രപ്രധാന സഹവർത്തിത്വ സമിതി' കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത് ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യാതിഥി റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ അൽസഊദും അംബാസഡറും ചേർന്ന് കേക്ക് മുറിച്ചു. എംബസി പുറത്തിറക്കിയ ഇന്ത്യ, സൗദി സൗഹൃദം അടയാളപ്പെടുത്തുന്ന സ്മരണിക റിയാദ് ഗവർണർ പ്രകാശനം ചെയ്തു.
ഇന്ത്യയിൽ നിന്നെത്തിയ ഭംഗ്ര കലാസംഘം അവതരിപ്പിച്ച നൃത്തപരിപാടികളും അരങ്ങേറി. മലയാളി ചിത്രകാരി വിനിവി ബ്രഷില്ലാതെ വിരലുകൾ കൊണ്ട് വരച്ച പെയിൻറിങ്ങുകളുടെയും മറ്റൊരു ഇന്ത്യൻ ചിത്രകാരി സാബിഹ മജീദിെൻറയും ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ കേണൽ മനീഷ് നാഗ്പാളിെൻറയും പെയിൻറിങ്ങുകളുടെയും ഉറുദു പത്രപ്രവർത്തകൻ കെ.എൻ. വാസിഫിന്റെ ഫോട്ടോകളുടെയും പ്രദർശനപരിപാടിയും ഒരുക്കിയിരുന്നു. കാഞ്ചിവരം, മൈസൂർ, ബനാറസ്, കീച്ച എന്നിവിടങ്ങളിൽ നിന്നുള്ള പട്ടുസാരികളുടെയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രകൃതി മനോഹാരിത വിളിച്ചോതുന്ന ഫോേട്ടാകളുടെയും പ്രദർശനവും ഉണ്ടായിരുന്നു.