Sorry, you need to enable JavaScript to visit this website.

ജെ.എൻ.യു വിദ്യാർഥി  ഷർജീൽ ഇമാം ബിഹാറിൽ അറസ്റ്റിൽ 

ന്യൂദൽഹി- വിദ്വേഷ പ്രസംഗം നടത്തിയതിന് ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാം ബിഹാറിൽ അറസ്റ്റിൽ. ഷർജീൽ ഇമാമിനെതിരെ കഴിഞ്ഞ ദിവസം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഒളിവിലായിരുന്ന ഷർജീൽ ബീഹാറിൽ പോലീസിന് പിടികൊടുക്കുകയായിരുന്നു. അസമിനെ ഇന്ത്യയിൽനിന്ന് വേർപെടുത്തണമെന്ന വിദ്വേഷ പരാമർശത്തെ തുടർന്നാണ് പോലീസ് ഷർജീലിനെതിരെ കേസെടുത്തത്. ഷർജീൽ ഇമാമിനെതിരെ അസം പോലീസ് യു.എ.പി.എ പ്രകാരം കേസെടുത്തപ്പോൾ രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ദൽഹി പോലീസിന്റെ നടപടി.


പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ രാജ്യത്തിന്റെ ഐക്യത്തിനെയും അഖണ്ഡതയെയും ബാധിക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്നതാണ് കേസിന് ആധാരം. ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയിലും സമാനമായ പ്രസംഗങ്ങൾ ഷർജീൽ ഇമാം നടത്തിയെന്നും പോലീസ് ആരോപിക്കുന്നുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ (മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കൽ), 505 (സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തൽ) തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ഷർജീൽ ഇമാമിന്റെ പ്രസംഗം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 


എന്നാൽ ഷഹീൻബാഗിലെ പ്രതിഷേധ സ്ഥലത്താണ് ഷർജീൽ ഇമാം വിവാദ പ്രസംഗം നടത്തിയതെന്നും പ്രചരിക്കുന്ന വീഡിയോയിൽ സ്ഥലം വ്യക്തമല്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. ഷഹീൻബാഗ് സമരത്തെ അപകീർത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേസെടുത്തിരിക്കുന്നതെന്നാണ് ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു.

Latest News