ഗസ്‌നി- താലിബാൻ നിയന്ത്രണത്തിലുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിൽ യു.എസ് വിമാനം തകർന്നുവീണ് ആറ് മരണം. വിമാനം വെടിവെച്ച് വീഴ്ത്തിയതാണെന്ന് താലിബാൻ അവകാശപ്പെടുമ്പോൾ, സംഭവം അമേരിക്കയോ നാറ്റോയോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ യു.എസ് സൈന്യം ഉപയോഗിക്കുന്നതിന് സമാനമായ വിമാനം തകർന്നുകിടക്കുന്നതിന്റെയും സമീപത്തുകൂടി പുഷ്തു ഭാഷ സംസാരിക്കുന്ന അഫ്ഗാനികൾ നടക്കുന്നതിന്റെയും വീഡിയോ താലിബാനുമായി ബന്ധമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. അമേരിക്കൻ അധിനിവേശക്കാരുടെ വിമാനം ഗസ്‌നിയിൽ തകർന്നിട്ടുണ്ട് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പ്രസ്താവന ഇറക്കി. അഫ്ഗാനിൽ വിമാനം തകർന്ന് ആറ് സിവിലിയന്മാർ മരിച്ചതായി ഇന്നലെ ഉച്ചക്ക് യു.എൻ അറിയിച്ചിരുന്നു. എന്നാൽ വിമാനം ആരുടേതാണെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. സ്വകാര്യ വിമാനക്കമ്പനിയായ അരിയാനയുടെ യാത്രാ വിമാനമാണതെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും കമ്പനി അത് നിഷേധിച്ചു.
വിമാനം അഫ്ഗാൻ സൈന്യത്തിന്റേതല്ലെന്ന് പ്രതിരോധ മന്ത്രാലയവും അറിയിച്ചു. തുടർന്നാണ് അമേരിക്കൻ വിമാനമാണ് തകർന്നതെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.