ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് കേരളത്തില്‍ രൂപീകൃതമായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) യാണ് പണം നല്‍കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിനു ശേഷം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബാങ്കുകളില്‍ 120 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. 2018 മുതല്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചുവരുന്നുണ്ട്. ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട പണമാണ് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനകള്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന സംശയമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തലിനെ ഉദ്ധരിച്ച് യു.പി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉന്നയിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സര്‍പ്പിച്ചതായും പറയുന്നു. യു.പിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതിനു പിന്നാലെ യു.പി. പോലീസ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ പ്രക്ഷോഭത്തില്‍ പോലീസ് വെടിവെപ്പിലും മറ്റുമായി 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.