Sorry, you need to enable JavaScript to visit this website.

പൗരത്വഭേദഗതി നിയമം രാജ്യത്തെ ഭിന്നിപ്പിക്കുന്നത്- യൂറോപ്യൻ യൂണിയനിൽ പ്രമേയം

ന്യൂദൽഹി- ഇന്ത്യയിലെ പൗരത്വഭേദഗതി നിയമം പക്ഷപാതിത്വം നിറഞ്ഞതും പൗരൻമാരെ ഭിന്നിപ്പിക്കുന്നതുമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം യൂറോപ്യൻ യൂണിയനിൽ. യൂണിയനിലെ സോഷ്യലിസ്റ്റ് ആന്റ് ഡമോക്രാറ്റിക് അംഗങ്ങളാണ് ഇത് സംബന്ധിച്ച പ്രമേയം സമർപ്പിച്ചത്. യൂറോപ്യൻ യൂണിയനിലെ 24 രാജ്യങ്ങളിലെ സോഷ്യൽ ആന്റ് ഡമോക്രാറ്റികിലെ 154 അംഗങ്ങളാണ് പ്രമേയത്തിൽ. പ്രമേയത്തിൻമേലുള്ള ചർച്ച ഈ മാസം 29ന് നടക്കുമെന്നാണ് സൂചന. പിറ്റേ ദിവസമായിരിക്കും വോട്ടെടുപ്പ്. ഇതിന് പുറമെ, ഇന്ത്യയിലെ പ്രതിഷേധക്കാരുമായി സർക്കാർ ചർച്ച നടത്തണമെന്നും പ്രമേയത്തിലുണ്ട്. ഇന്ത്യൻ പൗരനെന്ന നിലയിൽ ഒരു വ്യക്തിയുടെ സ്വാഭാവികവൽക്കരണത്തിന്റെ മാനദണ്ഡമായി മതം മാറിയിരിക്കുന്നു. ഇത് അപലപനീയമാണ്. പൗരത്വഭേദഗതി നിയമവും എൻ.ആർ.സിയും നിരവധി മുസ്ലിംകളെ രാജ്യമില്ലാത്തവരാക്കും. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരൻമാരുടെ അവകാശത്തെ സർക്കാർ മാനിക്കണം. മതം, ജാതി, വർണം, ദേശം തുടങ്ങിയവ അടിസ്ഥാനമാക്കി പൗരത്വം നിർണയിക്കരുതെന്ന അന്താരാഷ്ട്രനിയമങ്ങൾ പാലിക്കാനും ഇന്ത്യ തയ്യാറാകണം. സമരങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കീഴ്‌പ്പെടാത്താനുളള നീക്കം അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
നേരത്തെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പൗരത്വഭേദഗതി നിയമത്തനെതിരെ രംഗത്തെത്തിയിരുന്നു. സെനറ്റിന്റെ മേശപ്പുറത്ത് വെച്ച റിപ്പോർട്ട് സെനറ്റിൽ വോട്ടെടുപ്പിനായി എത്തിയിട്ടില്ല. അമേരിക്കയുടെ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡ(യു.എസ്.ഐ.ആർ.എഫ്)വും പൗരത്വഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒ.ഐ.സിയിലെ 57 അംഗരാജ്യങ്ങളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
 

Latest News