കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ അനധികൃത സ്വർണം ക്വട്ടേഷൻ സംഘം കാർ തടഞ്ഞ് കൊള്ളയടിച്ചു.
ഗൾഫ് യാത്രക്കാരൻ അനധികൃതമായി കടത്തിയ 25 ലക്ഷത്തിന്റെ സ്വർണമാണ് ഏറ്റുവാങ്ങി മടങ്ങിയ രണ്ടുപേരെ കൊണ്ടോട്ടിയിൽ കാർ തടഞ്ഞ് ആക്രമിച്ച് ആറംഗ സംഘം കൊള്ളയടിച്ചത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ സംഭവം ആക്രമണത്തിനിരയായ പെരിന്തൽമണ്ണ വലമ്പൂർ സ്വദേശികൾ പോലീസിൽ പരാതി നൽകിയതോടെയാണ് പുറം ലോകം അറിഞ്ഞത്. പാലക്കാട്-കോഴിക്കോട് ദേശീയപാത-213 ൽ കൊണ്ടോട്ടി കോളനി റോഡിന് സമീപമാണ് സംഭവം. 25 ലക്ഷത്തിന്റെ സ്വർണമാണ് കവർച്ചാ സംഘം അപഹരിച്ചത്.
ഒമാനിൽ നിന്ന് കരിപ്പൂരിൽ വന്നിറങ്ങിയ കോഴിക്കോട് അത്തോളി സ്വദേശിയാണ് 900 ഗ്രാം സ്വർണം മിശ്രിത രൂപത്തിൽ കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്ത് കടത്തിയത്. ഇയാളിൽ നിന്ന് സ്വർണം സ്വീകരിക്കാൻ പെരിന്തൽമണ്ണ സ്വദേശികളായ രണ്ടുപേർ കാറുമായി എത്തിയിരുന്നു. കൊണ്ടോട്ടി ബസ് സ്റ്റാന്റിന് സമീപം വെച്ച് കാരിയർ സ്വർണം ഇരുവർക്കും കൈമാറി കോഴിക്കോട് ഭാഗത്തേക്ക് പോയി. സ്വർണം വാങ്ങിയവർ കാറിൽ സ്വർണവുമായി പെരിന്തൽമണ്ണ ഭാഗത്തേക്ക് പുറപ്പെടുകയുമായിരുന്നു. ഇതിനിടയിലാണ് കോളനി റോഡിന് സമീപം വെച്ച് ഇന്നോവ കാറിലെത്തിയ മുഖംമുടി ധരിച്ച ആറംഗ സംഘം ഇവരുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് സ്വർണം കവർന്നത്. ഇവരുടെ കാറുമായി കടന്നു കളഞ്ഞ സംഘം പിന്നീട് രണ്ട് കിലോമീറ്റർ അകലെ മുസ്‌ലിയാരങ്ങാടിക്ക് സമീപം കാർ ഉപേഷിച്ച് രക്ഷപ്പെട്ടു. തുടർന്നാണ് അക്രമത്തിനിരയായവർ കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയത്. ഇവരുടെ പരാതി അനുസരിച്ച് ക്വട്ടേഷൻ സംഘത്തെക്കുറിച്ച് കൊണ്ടോട്ടി പോലീസ് അന്വേഷിച്ചു വരികയാണ്. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 900 ഗ്രാമിനടുത്ത് തൂക്കം വരുന്ന, ഏകദേശം 25 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് സംഘം കവർന്നത്.
കരിപ്പൂർ വിമാനത്താവളം വഴി അനധികൃത സ്വർണം കടത്തുന്ന കാരിയർമാരെ ആക്രമിച്ച് സർണം തട്ടുന്ന സംഭവം തുടർക്കഥയാവുകയാണ്. സമാനമായ രണ്ടു കേസുകളിൽ കൊണ്ടോട്ടി പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു.